മുംബൈ കേരള ഹൗസ് ഹാളിലെ വാടക മൂന്നിരട്ടി വർധിപ്പിച്ചതിൽ പ്രതിഷേധം ശക്തമാവുന്നു. കക്ഷി സംഘടനാ രാഷ്‌ട്രീയ വ്യത്യാസമില്ലാതെ പ്രവാസികൾ ഉപവാസം നടത്തി. കേരള ഹൗസിന് മുന്നിലാണ് പ്രതിഷേധം അരങേറിയത്.
ജാതി മത രാഷ്‌ട്രീയത്തിനതീതമായി നവ മാധ്യമങ്ങളിൽ കണ്ടുമുട്ടിയ നാല് ചെറുപ്പക്കാർ ഉപവാസം നടത്താൻ മുന്നിട്ടിറങ്ങുകയായിരുന്നു. തുടർന്ന് പ്രതിഷേധത്തിന് പല മലയാളി സംഘടനകളും കേരള ഹൗസിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മുംബൈയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് നിരവധി സംഘടനാ, സമാജം പ്രതിനിധികളും സാധാരണക്കാരും ഐക്യദാർഢ്യം പ്രഖ്യാപിക്കാനെത്തി. ഇവർ കവിത ചൊല്ലിയും നാടക ഗാനങ്ങൾ ചൊല്ലിയും ഐക്യദാർഢ്യം പ്രഖ്യാപിച്ചത് പുതുമയുള്ള പ്രതിഷേധ രീതിയായി.
ഒരു മണിക്കൂറിൽ 2500 രൂപ എന്ന നിരക്കിൽ നിന്ന് ഹാൾ വാടക 10 ,000 രൂപയായിട്ടാണ് കേരളാ സർക്കാർ ടൂറിസം വകുപ്പ് വർധിപ്പിച്ചത്. ദിവസ വാടക 12 ,000 രൂപയുള്ളത് 30 ,000 രൂപയാക്കി. ഇതിനെതിരെ പ്രവാസി മലയാളികളിൽ നിന്ന് ശക്തമായ എതിർപ്പാണുയരുന്നത്.
സമൂഹ മാധ്യമങ്ങളിൽ ഉയർന്ന പ്രതിഷേധ ചർച്ചകൾക്കൊടുവിലാണ് നാല് പ്രവാസി മലയാളികൾ ഉപവാസത്തിന് മുന്നിട്ടിറങ്ങിയത്. ലോക കേരള സഭാംഗങ്ങളും കേരളീയ കേന്ദ്ര സംഘടനയും സംയുക്ത സമര സമിതിയുമടക്കമുള്ള സംഘടനകൾ നൽകിയ നിവേദനങ്ങളുടെ തുടർച്ചയായാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക