എറണാകുളം: മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. അങ്കമാലിയില്‍ ആണ് സംഭവം. നാടോടി ദമ്പതികളുടെ കുഞ്ഞിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് കുഞ്ഞ് മരണപ്പെട്ടാതായി പൊലീസിന് വിവരം ലഭിച്ചത്. അങ്കമാലി സിഐയുടെ ഓഫിസ് വളപ്പിനടുത്തു നിന്നാണ് പോലീസ് മൃതദേഹം കണ്ടെത്തുന്നത്. തമിഴ്നാട് സ്വദേശികളായ സുധ, മണികണ്ഠന് തുടങ്ങിയ ദമ്പതികളുടെ കുട്ടിയാണ് മരണപ്പെട്ടത്.
കഴിഞ്ഞ് നാല് ദിവസമായി ഇവര്‍ അങ്കമാലി സിഐ ഓഫീസിനു പിറകിലാണ് താമസിക്കുന്നത്. കുഞ്ഞ് മരണപ്പെട്ടതായി സുധയാണ് ഇന്ന് പൊലീസിനെ അറിയിച്ചത്. ഭര്‍ത്താവ് മണികണ്ഠന് കുഞ്ഞിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി എന്നാണ് പറഞ്ഞത്. അതിനുശേഷം കുട്ടിയെ സിഐ ഓഫീസിനു പുറകിലുള്ള ഒഴിഞ്ഞ് സ്ഥലത്ത് കുഴിച്ചുമൂടിയതായും സുധ പോലീസിനോട് പറഞ്ഞു.
സംഭവത്തില്‍ നാടോടി സ്ത്രീയുടെ ഭര്‍ത്താവായ മണികണ്ഠന് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ പാല് തൊണ്ടയില്‍ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്നും താന്‍ മരിച്ച കുഞ്ഞിന്റെ മൃതദേഹം കുഴിച്ചു മൂടുകയാണ് ചെയ്തതെന്നും ഇയാള്‍ പൊലീസില്‍ പറഞ്ഞു. രണ്ടുപേരെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
Also Read: കൊല്ലത്ത് നടുറോഡില്‍ ഒമ്പത് വയസ്സുകാരിക്ക് നേരെ പീഡനശ്രമം
പ്രതികരിക്കാൻ ഇവിടെ എഴുതുക