തൃശൂര്‍: ജോലിസമയം കഴിഞ്ഞെന്നു പറഞ്ഞ് ചരക്കുട്രെയിന്‍ ഒല്ലൂര്‍ സ്റ്റേഷനില്‍ നിര്‍ത്തി ലോക്കോ പൈലറ്റ് സ്ഥലംവിട്ടു. ട്രെയിനിന്റെ വാലറ്റം റെയില്‍വേ ഗേറ്റും കഴിഞ്ഞു കിടന്നതിനാല്‍ 18 മണിക്കൂര്‍ ഗേറ്റ് അടഞ്ഞു കിടന്നു. ഇതോടെ നിരവധി സാധാരണക്കാരും സ്കൂള്‍ വിദ്യാര്‍ഥികളും ദുരിതത്തിലായി.
വ്യാഴാഴ്ച വൈകിട്ടു നാലുമുതല്‍ വെള്ളിയാഴ്ച രാവിലെ പത്തുവരെയാണ് ഒല്ലൂരില്‍ റെയില്‍വേ ഗേറ്റ് അടഞ്ഞുകിടന്നത്. കാരണം തിരക്കി നാട്ടുകാരെത്തിയപ്പോള്‍ ഗേറ്റ് കേടാണെന്നു മറുപടി. പിന്നീടാണ് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയതാണു കാരണമെന്നറിയുന്നത്.
ട്രെയിന്‍ ഒല്ലൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ലോക്കോപൈലറ്റ് ഇറങ്ങിയത്. കഴിഞ്ഞ പത്തുമണിക്കൂറായി ജോലി ചെയ്യുകയാണെന്നും വിശ്രമം വേണമെന്നും അറിയിച്ചതായി പറയുന്നു. ഒല്ലൂര്‍ സ്റ്റേഷന് പരിസരത്ത് നാലു പാതകളാണുള്ളത്. ഇതില്‍ മധ്യഭാഗത്തെ പാതയിലാണു ട്രെയിന്‍ നിര്‍ത്തിയിരുന്നത്. ട്രെയിനിന്റെ മുന്‍ഭാഗം സ്റ്റേഷന് കഴിഞ്ഞാണ് കിടന്നിരുന്നത്. പുറകുഭാഗം റെയില്‍വേ ഗേറ്റും കഴിഞ്ഞു കിടന്നിരുന്നതിനാല്‍ ഗേറ്റ് തുറക്കാനാവാത്ത അവസ്ഥയിലായി. ഇതോടെ വാഹനയാത്രക്കാര്‍ കുഴങ്ങി. കാല് നടയാത്രക്കാരില്‍ ചിലര്‍ ട്രെയിനിനടിയിലൂടെയാണു നുഴഞ്ഞുകടന്നത്.
എറണാകുളത്തുനിന്നു ലോക്കോപൈലറ്റുമാരെ എത്തിക്കാന്‍ സ്റ്റേഷന് മാസ്റ്റര്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്ന് പറയുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് ലോക്കോപൈലറ്റ് എത്തി ട്രെയിന്‍ യാത്ര പുനരാരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക