സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിവിധിയും പ്രതിഷേധങ്ങളും നിലനില്‍ക്കെ തുലാമാസ പൂജകള്‍ക്കായി തുറന്ന ശബരിമല നട ഇന്ന് അടക്കും.
ശനി, ഞായര്‍ ദിവസങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ആദ്യ ദിവസമൊഴിച്ച് ബാക്കിയെല്ലാ ദിവസവും സന്നിധാനത്ത് എത്താനായി യുവതികള്‍ വന്നതും സമരക്കാര്‍ അവരുടെ വഴിമുടക്കി തിരിച്ചയച്ചതും ഏറെ വിവാദമായിരുന്നു.
തുലാമാസ പൂജകള്‍ക്കായി ശബരിമല നടതുറന്നത് ഒക്ടോബര്‍ 16 ബുധനാഴ്ച വൈകിട്ടാണ്. നടതുറന്ന് അഞ്ച് ദിവസം പിന്നിടുമ്പോള്‍ സുപ്രീംകോടതി വിധിയുണ്ടായിട്ടും ഇതുവരെ ഒരു സ്ത്രീക്ക് പോലും സമരക്കാരുടെ പ്രതിഷേധവും ഭീഷണയും നട അടച്ചിടുമെന്ന തന്ത്രിമാരുടെ ശാഠ്യവും കാരണം സന്നിധാനത്തിനകത്തേക്ക് കടക്കാന്‍ കഴിഞ്ഞിട്ടില്ല.
പ്രതിഷേധങ്ങള്‍ ഇതെ നിലയ്ക്ക് തുടര്‍ന്നാല്‍ വരുന്ന മണ്ഡല-മകരവിളക്ക് കാലം പൊലീസിന് വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നത്തെ ദിവസം കൂടി സമരക്കാരെ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ പൊലീസിനത് താത്കാലിക ആശ്വാസവുമായിരിക്കും.
ഒരു എഡിജിപിയുടെ നേതൃത്വത്തില്‍ ഒരു ഐജിയും മൂന്ന് എസ്പിമാരുമാണ് ശബരിമലയില്‍ ആദ്യം സുരക്ഷാച്ചുമതല നിര്‍വഹിച്ചത്. പ്രതിഷേധം ശക്തമായതോടെ ഒരു ഐജി കൂടി പമ്പ, സന്നിധാനം ചുമതലയിലേക്ക് വന്നു.2000 പോലീസുകാരെയാണ് ആദ്യം നിശ്ചയിച്ചതെങ്കില്‍ പിന്നീടത് 4000 ആക്കി. മാസപൂജാ സമയത്ത് ഇത് അസാധാരണമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക