ബംഗളൂരു: മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രാജിയിലേക്ക്. സഖ്യ എം.എല്‍.എമാരുടെ കൂട്ടരാജി മൂലം കര്‍ണാടകയില്‍ ഭരണ പ്രതിസന്ധി തുടരുന്നതിനിടെയാണ് രാജിക്ക് ഒരുങ്ങുന്നത്. സഖ്യത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് 16 എം.എല്‍.എമാര്‍ രാജിവെക്കുകയും രണ്ടു മന്ത്രിമാര്‍ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെ സര്‍ക്കാറിനെ രക്ഷിക്കാന്‍ മറ്റു വഴികളില്ലെന്ന സാഹചര്യത്തിലാണ് കുമാരസ്വാമി രാജിക്കൊരുങ്ങുന്നത്. വ്യാഴാഴ്ച രാവിലെ 11ന് നിര്‍ണായകമായ മന്ത്രിസഭ യോഗം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തിട്ടുണ്ട്. അതേസമയം, കര്‍ണാടക നിയസഭയായ വിധാന്‍ സൗധക്ക് ചുറ്റും 11ാം തീയതി മുതല്‍ 14ാം തീയതി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
വിമതര്‍ക്ക് അവസരമൊരുക്കാന്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യ സര്‍ക്കാറിലെ മുഴുവന്‍ മന്ത്രിമാരും രാജിവെച്ചിരുന്നെങ്കിലും രാജിക്കത്ത് പാര്‍ട്ടി നേതൃത്വങ്ങള്‍ ഗവര്‍ണര്‍ക്ക് കൈമാറാത്തതിനാല്‍ സാങ്കേതികമായി ഇവരെ മന്ത്രിമാരായിത്തന്നെയാണ് കണക്കാക്കുക. മന്ത്രിസഭ യോഗത്തിനു ശേഷം രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് രാജിക്കാര്യം അറിയിക്കുകയോ വെള്ളിയാഴ്ച ആരംഭിക്കുന്ന വര്‍ഷകാല നിയമസഭ സമ്മേളനത്തില്‍ സഭയെ അഭിസംബോധന ചെയ്ത ശേഷം രാജി പ്രഖ്യാപിക്കുകയോ ചെയ്യുമെന്നാണ് സൂചന. വിമതര്‍ രാജിയില്‍ ഉറച്ചുനില്‍ക്കുന്നതും കൂടുതല്‍പേര്‍ രാജിയിലേക്ക് നീങ്ങുന്നതും സഖ്യനേതൃത്വത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചിട്ടുണ്ട്. കൂടാതെ മൂന്ന് ജെ.ഡി.എസ് എം.എല്‍.എമാരും 13 കോണ്‍ഗ്രസ് എം.എല്‍.എമാരുമാണ് ഇതുവരെ രാജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക