തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ തടവുകാരുടെ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേകം സംഘം ഫോണ്‍വിളികളുടെ വിശദാംശങ്ങൾ അന്വേഷിക്കും. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും ചേര്‍ന്നുള്ള പ്രത്യേക സംഘം രൂപീകരിക്കാന്‍ ഡിജിപിയുടെ ഉത്തരവിട്ടു.
കണ്ണൂര്‍, വിയ്യൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലുകളില്‍ നടത്തിയ പരിശോധനയില്‍ 70 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ജയില്‍ മേധാവി ഋഷിരാജ് സിംഗ് നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട് 21 കേസുകളാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുക.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണു കൂടുതല്‍ ഫോണുകള്‍ പിടിച്ചെടുത്തത്. ഇന്നലെ പിടികൂടിയ രണ്ടെണ്ണം അടക്കം 54 എണ്ണമാണ് തടവുകാരില്‍ നിന്ന് പിടിച്ചെടുത്തത്. തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ പരിശോധനയില്‍ 16 ഫോണുകളും പിടികൂടിയിരുന്നു. ഇതേത്തുടര്‍ന്നു ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ അടക്കമുള്ളവരെ ജയില്‍ മാറ്റുകയും സെല്ലുകള്‍ മാറ്റുകയും ചെയ്തിരുന്നു.
ചില ജയില്‍ ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണു ജയിലിനുള്ളില്‍ തടവുകാര്‍ക്കു മൊബൈല്‍ ഫോണും കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നുകളും എത്തിക്കുന്നതെന്നും കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് സെന്‍ട്രല്‍ ജയിലുകളിലെ 150 ജീവനക്കാരെ സ്ഥലംമാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക