ഡൽഹി:പ്രിയങ്കയ്ക്ക് മാത്രമേ ഇനി കോണ്‍ഗ്രസിനെ രക്ഷിക്കാനാവൂ എന്ന് എന്ന് അഭിപ്രായ സർവ്വെ. ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ നടത്തിയ സർവ്വേയിലാണ് ഈ അഭിപ്രായം ഉയർന്നു വന്നത്.
പ്രിയങ്ക ഗാന്ധിയെ അധ്യക്ഷയാക്കണെമന്നാണ് കോൺഗ്രസ്സിലെ പല മുതിര്‍ന്ന നേതാക്കളുടെയും അഭിപ്രായം. എന്നാല്‍ ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാള്‍ അധ്യക്ഷ പദവിയിൽ എത്തണമെന്ന രാഹുലിന്റെ നിര്‍ദേശവും നേതൃത്വത്തിന് തള്ളിക്കളയാനാവില്ല. കൂടാതെ അധ്യക്ഷ സ്ഥാനത്തേക്ക് തന്റെ പേര് വലിച്ചിഴയ്ക്കരുതെന്ന പ്രിയങ്കയുടെ പരാമർശവും ഈ തീരുമാനമെടുക്കുന്നതിന് വിലങ്ങുതടിയാണ്.
കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷയായി സോണിയഗാന്ധിയെ നിയമിച്ചെങ്കിലും പുതിയ അധ്യക്ഷന്‍ ആരാവുമെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരമായിട്ടില്ല.
പല നേതാക്കളുടെയും പേരുകളുയർന്നുവരുന്നുണ്ടെങ്കിലും ഒറ്റ പേരിലേക്ക് ചുരുങ്ങാൻ ഇത് വരെ സാധിച്ചിട്ടില്ല.
2024-ലെ തെരഞ്ഞെടുപ്പില്‍ പാർട്ടിയെ തിരിച്ചുകൊണ്ടുവരുവാൻ കഴിയുന്ന ജനസമ്മതിയുള്ള ആളാകണം അധ്യക്ഷനെന്നാണ് പൊതുവിലുള്ള ധാരണ.രാജ്യത്തുടനീളം ജനപ്രീതിയുള്ള നേതാവ് നിലവില്‍ പ്രിയങ്കയാണ്.
ഭൂരിഭാഗം പ്രവര്‍ത്തകരുടെ അഭിപ്രായം മാനിച്ച് പ്രിയങ്കയെ തന്നെ അധ്യക്ഷ സ്ഥാനത്തെത്തിക്കാന്‍ സോണിയ ഗാന്ധി ശ്രമിക്കുമെന്നാണ് റിപ്പോർട്ടുകൾ.
പ്രിയങ്ക ഗാന്ധിയല്ലാത്ത മറ്റൊരു മുഖം അധ്യക്ഷ സ്ഥാനത്തെത്തിയാല്‍ അത് പാര്‍ട്ടിയെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിലും ആശങ്കയുണ്ട്. കോണ്‍ഗ്രസ് പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ഈ സമയത്ത് മറ്റൊരു പരീക്ഷണത്തിന് കോൺഗ്രസ് മുതിരാനും സാധ്യത കുറവാണ്. പ്രിയങ്കയോട് സോണിയ ഇക്കാര്യം ചര്‍ച്ച ചെയ്തേക്കും. സോണിയയുടെ വാക്കുകള്‍ പ്രിയങ്ക സ്വീകരിച്ചാല്‍ പ്രിയങ്ക തന്നെയാക്കും അടുത്ത അധ്യക്ഷ.
കോണ്‍ഗ്രസില്‍ കുടുംബ വാഴ്ചയാണെന്ന വിമർശനം നിലനിൽക്കുമ്പോഴും ഗാന്ധി കുടുംബത്തിന് മാത്രമേ കോണ്‍ഗ്രസിനെ ഐക്യത്തോടെ കൊണ്ടുപോവാന്‍ സാധിച്ചിട്ടുള്ളു എന്നതും വസ്തുതയാണ്.
സോണിയയുടെ വാക്കുകള്‍ പ്രിയങ്ക അവഗണിച്ചാല്‍ പുതിയ അധ്യക്ഷന്‍ ആരാകണമെന്ന തീരുമാനം പിന്നെയും നീളുമെന്ന് ഉറപ്പാണ്. എന്തുതന്നെയായാലും ഒരു യുവനേതാവായിരിക്കും കോൺഗ്രസിന്റെ അധ്യക്ഷപദവിയിൽ എത്തുകയെന്നത് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക