നിലമ്പൂർ: മലപ്പുറം കവളപ്പാറയില്‍ രണ്ട് കുട്ടികളുടെ മൃതദേഹംകൂടി കണ്ടെത്തി. കിഷോര്‍, ദേവയാനി എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ കവളപ്പാറയില്‍ മാത്രം മരിച്ചവരുടെ എണ്ണം 36 ആയി. ഇനിയും 23പേരെക്കൂടി കണ്ടെത്താനുണ്ടെന്നാണ് സൂചന.
അതേസമയം തിരച്ചില്‍ നിര്‍ത്തിയെന്ന വാര്‍ത്ത വ്യാജമാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രന് വ്യക്തമാക്കി.
ഇത്തരം പ്രചരണങ്ങളില്‍ നിന്നും ആളുകള്‍ വിട്ട് നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലവില്‍ എന്‍.ഡി.ആര്.എഫ്, ഫയര്‍ ഫോഴ്സ്, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവരടങ്ങുന്ന നൂറുകണക്കിന് ആളുകള്‍ തിരച്ചില്നടത്തുന്നുണ്ട്.
കാണാതായവരെ കണ്ടെത്തുന്നതിന് റഡാര്‍ സംവിധാനം ഉപയോഗിച്ചുള്ള പരിശോധന തുടരുമെന്ന് മന്ത്രി വ്യക്തമാക്കി. ഗ്രൗണ്ട് പ്രെറ്റയിനിംഗ് റഡാര്‍ (ജിപിആര്‍) എന്ന ഉപകരണമാണ് ഇതിനായി എത്തിക്കുന്നത്. വ്യോമമാര്‍ഗ്ഗം മാത്രമേ ഇത് എത്തിക്കാന്‍ സാധിക്കുകയുള്ളു. അതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കവളപ്പാറയിലാണ് ആദ്യം ജി.പി.ആര് ഉപയോഗിച്ച തിരച്ചിൽ നടത്തുക. പിന്നീട് പുത്തുമലയിലും ജി.പി.ആര് ഉപയോഗിച്ചുള്ള തിരച്ചിൽ നടത്തും.
നിലവില്‍ കാലാവസ്ഥ അനുകൂലമാണെങ്കിലും ചെളി നിറഞ്ഞു നില്ക്കുന്നതിനാല് ഹിറ്റാച്ചിയും ജെ.സി.ബിയും താഴ്ന്നുപോകുന്ന സ്ഥിതിയാണ്.ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
ഉരുള്‍പൊട്ടലുണ്ടായതിനെത്തുടര്‍ന്ന് ഭൂമിയുടെ രൂപം മാറിയതിനാല്‍ മാപ്പുപയോഗിച്ചാണ് വീടുകള്‍ ഇരുന്ന സ്ഥലം മനസ്സിലാക്കുന്നത്. ഇതും തിരച്ചിലിന്റെ വേഗത കുറയ്ക്കാൻ കാരണമാകുന്നുണ്ട്.മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക