കൊല്ലം: സംസ്ഥാനത്ത് ആദ്യമായി കൊലപാതകം തെളിയിക്കാനായി കരിമൂര്‍ഖനു പോസ്റ്റ്മോര്‍ട്ടം നടത്തി. അഞ്ചല്‍ ഏറം വെള്ളിശേരില്‍ വീട്ടില്‍ ഉത്ര(25)യെ പാമ്പു കടിയേൽപ്പിച്ചു കൊലപ്പെടുത്തിയ കേസിലാണ് കരിമൂര്‍ഖനു പോസ്റ്റ്മോര്‍ട്ടം നടത്തിയത്.
ഉത്ര(25)യെ പാമ്പു കടിയേൽപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഭര്‍ത്താവിനു കൂടുതല്‍പ്പേരുടെ സഹായം ലഭിച്ചിരുന്നെന്നു പോലീസ് പറയുന്നു. കേസിലെ മുഖ്യപ്രതിയായ, ഉത്രയുടെ ഭര്‍ത്താവ് അടൂര്‍ പറക്കോട് ശ്രീസൂര്യയില്‍ സൂരജ്(27), കൂട്ടുപ്രതിയായ പാമ്പുപിടുത്തക്കാരന് പാരിപ്പള്ളി കുളത്തൂര്‍ക്കോണം കെ.എസ്. ഭവനില്‍ ചാവരുകാവ് സുരേഷ്കുമാര്‍ (47) എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു തുടങ്ങിയതോടെയാണു കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെട്ടത്.
സൂരജിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉള്‍പ്പെടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ഉത്രയുടെ കുടുംബം ആരോപിക്കുന്ന സാഹചര്യത്തില്‍ ഇയാളുടെ സഹോദരി ഉള്‍പ്പെടെയുള്ളവരെ പോലീസ് ചോദ്യം ചെയ്യും. നാലുദിവസത്തേക്കാണു പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങിയത്.
അതേസമയം, ഉത്രയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചശേഷം തല്ലിക്കൊന്ന് കുഴിച്ചിട്ട കരിമൂര്‍ഖനെ പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി. വീടിനു സമീപത്തെ പറമ്പിലാണു പാമ്പിനെ കുഴിച്ചിട്ടിരുന്നത്. ഉത്രയെ കടിച്ചത് ഉഗ്രവിഷമുള്ള കരിമൂര്ഖന്തന്നെയെന്നു പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. പാമ്പിന്റെ വിഷപ്പല്ല് ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങളാണു പുറത്തെടുത്തത്. 152 സെ.മീ. നീളമുള്ളതും പൂര്‍ണവളര്‍ച്ചയെത്തിയതുമായ മൂര്‍ഖന്റെ വിഷപ്പല്ലിന് 0.6 സെ.മീ. നീളമുണ്ട്. മാംസം ജീര്‍ണിച്ച നിലയിലായിരുന്നു.
ഇന്നലെ രാവിലെ 11.30-ന് ആരംഭിച്ച പോസ്റ്റ്മോര്‍ട്ടം ഉച്ചകഴിഞ്ഞ് രണ്ടേകാലോടെ അവസാനിച്ചു. തുടര്‍ന്ന്, പാമ്പിന്റെ അവശിഷ്ടങ്ങള്‍ തിരുവനന്തപുരത്തെ ലാബിലേക്കു കൊണ്ടുപോയി. ഉത്രയുടെ രക്തം, ആന്തരാവയവങ്ങള്‍ എന്നിവയുടെ രാസപരിശോധനാഫലവുമായി ഒത്തുനോക്കിയാണു വിവരങ്ങള്‍ സ്ഥിരീകരിച്ചത്.
ഉത്രയുടെ ശരീരത്തിലുണ്ടായ കടിയുടെ ആഴം കണക്കാക്കാനായി പാമ്പിന്റെ നീളം, പല്ലുകളുടെ അകലം എന്നിവ പരിശോധിച്ചു.
സംസ്ഥാനത്ത് ആദ്യമായാണു കൊലപാതകം തെളിയിക്കാനായി പാമ്പിന്റെ പോസ്റ്റ്മോര്‍ട്ടം നടത്തിയത്.
കൂടുതല്‍ ശാസ്ത്രീയതെളിവുകള്ക്കായി പാമ്പിന്റെ ഡി.എന്‍.എ. പരിശോധനയും നടത്തും. ഹൈദരാബാദിലോ പുനെയിലോ ആയിരിക്കും പരിശോധന. 90 ദിവസത്തിനുള്ളില്‍ എല്ലാ ശാസ്ത്രീയതെളിവുകളും ഉള്‍പ്പെടുത്തി കുറ്റപത്രം സമര്‍പ്പിക്കാനാണു പോലീസ് നീക്കം. സാക്ഷിമൊഴികള്‍ക്കു പുറമേ, പാമ്പുകളെ സൂരജ് വിലയ്ക്കു വാങ്ങിയതിനു കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. ആദ്യതവണ സൂരജിന് അണലിയെ നല്കാന് അംബാസഡര്‍ കാറിലെത്തിയ സുരേഷ്കുമാറിനൊപ്പം മൂന്നുപേര്‍കൂടി ഉണ്ടായിരുന്നെന്നും വിവരം ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക