തിരുവനന്തപുരം : കേരള, എംജി സർവകലാശാലകൾ മോഡറേഷൻ മാർക്ക് ദാനത്തിലൂടെ വിജയികളായവർക്ക് നൽകിയ ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഇതേ വരെയും മടക്കി വാങ്ങിയിട്ടില്ലെന്നു ആക്ഷേപം. കഴിഞ്ഞ ഒക്ടോബറിലാണ് കേരള സർവകലാശാല അനധികൃത മാർഗത്തിലൂടെ 23 പേർക്ക് ബിഎ പരീക്ഷ പാസായ ഡിഗ്രി സർട്ടിഫിക്കറ്റുകളും, എംജി സർവകലാശാല 118 പേർക്ക് ബിടെക് പരീക്ഷ പാസായതായ ഡിഗ്രി സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തത്.
പ്രതിപക്ഷ നേതാവ് ഗവർണർക്കു നൽകിയ പരാതിയെ തുടർന്ന്, ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അദാലത്തിലൂടെ എംജിയും അനധികൃതമായി കേരളയും നൽകിയ ഡിഗ്രി സർട്ടിഫിക്കറ്റുകൾ പിൻവലിക്കുവാൻ തീരുമാനിച്ചെങ്കിലും നാളിതുവരെയും വിദ്യാർഥികളിൽനിന്ന് സർട്ടിഫിക്കറ്റുകൾ മടക്കി വാങ്ങിയിട്ടില്ല. വിദ്യാർഥികൾ ഈ സർട്ടിഫിക്കറ്റുകളുമായി വിദേശത്ത് പോലും ജോലിയിൽ പ്രവേശിച്ചതായാണ് അറിയുന്നത്.
നിയന്ത്രണം വിട്ട ജെസിബിയും നേർക്കുനേരെ ജീപ്പും ഇടയിൽ ബൈക്കുകാരനും; ഒഴിവായത് വൻ ദുരന്തം: വീഡിയോ കാണാം
അനധികൃതമായി മോഡറേഷൻ നൽകിയ സിൻഡിക്കേറ്റ് തീരുമാനം പിൻവലിക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ഡിഗ്രികൾ സർവകലാശാലയ്ക്ക് ഉടനടി മടക്കി വാങ്ങാവുന്നതാണ്. എന്നാൽ കുട്ടികൾ കോടതിയെ സമീപിച്ചിരിക്കുന്നുവെന്നതിന്റെ മറവിൽ എംജി സർവകലാശാല സർട്ടിഫിക്കറ്റുകൾ പിൻവലിച്ചിട്ടില്ല. കേരള സർവകലാശാല ചട്ടമനുസരിച്ചു സെനറ്റിനു മാത്രമാണ് സർട്ടിഫിക്കറ്റ് പിൻവലിക്കുവാൻ അധികാരമുള്ളത്. കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ ചേർന്ന സെനറ്റ് യോഗത്തിൽ ഈ ഡിഗ്രികൾ പിൻവലിക്കുന്നത് സംബന്ധിച്ച് തീരുമാനം കൈകൊള്ളാൻ തയാറായില്ല.
അനധികൃതമായി നൽകിയ ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഉടനടി പിൻവലിക്കുമെന്ന് വൈസ് ചാൻസലർമാർ ഗവർണറെ അറിയിച്ചിരുന്നുവെങ്കിലും നാളിതുവരെ ഡിഗ്രി സർട്ടിഫിക്കറ്റുകൾ പിൻവലിക്കാത്ത സർവകലാശാലകളുടെ ഗുരുതരമായ വീഴ്ച സേവ് യൂണിവേഴ്സിറ്റി ക്യാംപയ്ൻ കമ്മിറ്റി ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക