‘ഞാൻ എന്തു ചെയ്യുന്നുവെന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്റെ ചെയ്തികൾ നിങ്ങളെ അസ്വസ്ഥരാക്കുന്നതെന്തിന് എന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടുവിൻ’
തന്റെ ഫോട്ടോയ്ക്ക് കീഴെ വന്നു സദാചാര വെർബൽ റേപ്പ് നടത്തിയ ഓൺലൈൻ ആങ്ങളമാർക്ക് ഒരു പതിനെട്ടുകാരി കൊടുത്ത മറുപടിയാണ് ഇത്. വെർബൽ റേപ്പ് അല്ലെങ്കിൽ വെർബൽ അഭ്യൂസ് എന്നൊന്നും പറഞ്ഞാൽ മലയാളി സദാചാര ആങ്ങളമാർക്ക് ദഹിക്കില്ല. കാരണം അവരുടെ മാനസികാവസ്ഥയിൽ സ്ത്രീകൾക്ക് നേരെ ഇത്തരം അസഭ്യ വർഷം പുലമ്പുന്നത് അളവറ്റ കെയറിങ്ങിന്റെയും അവരുടെ സംസ്കാരത്തിന്റെയും ഭാഗമാണ്. ആ മനോഹര സംസ്കാരത്തിന് എതിര് നിൽക്കുന്ന സംസ്കാരമില്ലാത്തവന്മാർ അവർക്കെതിരെ ഉപയോഗിക്കുന്ന ചില ആക്ഷേപ വാക്കുകൾ മാത്രമാണ് ഈ വെർബൽ റേപ്പും വെർബൽ അഭ്യൂസും ഒക്കെ. അതുകൊണ്ടുതന്നെ അത്തരക്കാർക്ക് ഈ പറയുന്നത് എത്രത്തോളം മനസിലാകും എന്ന് എനിക്ക് യാതൊരു ഉറപ്പും ഇല്ല.
സ്ത്രീകളുടെ ചുരിദാറിന്റെ വലിപ്പം നോക്കിയും കഴുത്തിന്റെ ഇറക്കം നോക്കിയും തെറിയഭിഷേകം, അല്ല തെറി ഉപദേശം നടത്തുന്ന ഓൺലൈൻ ആങ്ങളമാർക്ക് ഒരു പഞ്ഞവുമില്ലാത്ത നാടാണ് കേരളം. സമൂഹ
മാധ്യമങ്ങളിൽ സ്വന്തം ഫോട്ടോ ഇടുന്ന അഭിപ്രായങ്ങൾ തുറന്നു പറയുന്ന ഭൂരിഭാഗം സ്ത്രീകളും ഒരു തവണയെങ്കിലും ഇത്തരത്തിൽ ആങ്ങളമാരുടെ കെയറിങ്ങിനും സ്നേഹത്തിനും പാത്രമായവരായിരിക്കും. ഈ സ്നേഹത്തിന്റെ ഏറ്റവും അവസാനത്തെ ഇര അനശ്വര രാജനാണ്. അടുത്തിടെ പതിനെട്ടാം പിറന്നാൾ ആഘോഷിച്ച താരം ഫേസ്ബുക്കിൽ ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുന്നു. ഫോട്ടോയിൽ അനശ്വര ഇട്ട ഡ്രെസ്സിന്റെ ഇറക്കം കണ്ട പാവം ആങ്ങളമാർക്ക് സഹിച്ചില്ല. അവർ കൂട്ടമായി പാഞ്ഞെത്തി പോസ്റ്റിനു അടിയിൽ മേയാൻ തുടങ്ങി. ട്രാൻസ് സിനിമയിൽ ഫഹദ് ഐആം നോട ലിവിങ് ഇൻ യുവർ റിയാലിറ്റി എന്ന് പറഞ്ഞതുപോലാണ് ഇക്കൂട്ടരുടെ കാര്യം. ഇവരൊന്നും നോർമൽ വേൾഡ്ൽ ജീവിക്കുന്നവരല്ല. വിർച്വൽ വേൾഡ്ൽ ഇരുന്നു ഉറങ്ങി എഴുന്നേൽക്കുമ്പോഴേ ഇന്നേത് പെണ്ണാണ് ഷാൾ ഇടാത്തതെന്നും ഏതു പെണ്ണിന്റെ ഉടുപ്പിനാണ് ഇറക്കം കുറഞ്ഞതെന്നും തിരഞ്ഞുപിടിച്ച് അന്നേദിവസം അവിടെ തന്നെ അടയിരിക്കുന്ന ഒരു ടൈപ്പ് ടീമുകൾ.
ഇനി നമുക്ക് വിഷയത്തിലേക്ക് വരാം. അല്ല ഏതാ വിഷയം. സംസ്കാരം സംസ്കാരം. കമന്റ് ബോക്സ് പൂരപ്പാട്ടിൽ ഭൂരിഭാഗവും സംസ്കാരത്തെ ചുറ്റിപ്പറ്റിയാണ് . ഈ വസ്ത്രം നമ്മുടെ സംസ്കാരത്തിന് ചേർന്നതല്ല, മലയാള തനിമ മരിച്ചു എന്നതൊക്കെയാണ് പ്രധാന രോദനങ്ങൾ.
ഈ വിഷയം ഉണ്ടായ ശേഷം സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു ട്രോള് നിങ്ങളും ശ്രദ്ധിച്ചുകാണും. ബോഡി മെയ്ക്കോവർ പ്രദർശിപ്പിക്കുന്ന പൃഥ്വിരാജിന്റെ ചിത്രവും അതിനു അടിയിൽ വന്ന കിടുവെ പൊളിയെ ഏട്ടൻ വേറെ ലെവൽ കമന്റുകളും അനശ്വരയുടെ ഫോട്ടോയ്ക്ക് താഴെ വന്ന ഇപ്പൊ ചരക്കായി , കളിക്കാൻ പാകത്തിനായി തുടങ്ങിയ കമെന്റുകളും ചേർത്ത് വെച്ചൊരു ട്രോള്. ആ കമന്റ് ചെയ്തവന്റെ പ്രൊഫൈൽ നെയിം കണ്ടാണ് ഞാൻ ഞെട്ടിയത്. ഏയ് , അതങ്ങനെ കൂട്ടിവായിക്കാൻ എനിക്ക് ആഗ്രഹമില്ല. ഈ ട്രോള് കേവലം പൃഥ്വിരാജിലും അനശ്വരയിലും ഒതുങ്ങുന്നതല്ല. ഒരു പുരുഷന്റെ ഹാഫ് നെയ്ക്കിട് ഫോട്ടോ കാണുമ്പൊൾ ഉണ്ടാകാത്ത സംസ്കാര വികാര വിക്ഷേപങ്ങൾ ഒരു പെണ്ണിന്റെ ഉടുപ്പിന്റെ ഇറക്കം കുറയുമ്പോൾ ഉണ്ടാകുന്നിടത്താണ് ബോഡി പൊളിറ്റിക്സ് ചർച്ച ചെയ്യപ്പെടേണ്ടത്.
സ്ത്രീകൾ സ്വന്തം ശരീരത്തെ എങ്ങനെ, എത്ര മൂടണം; എങ്ങനെ, എവിടെ കൊണ്ടുനടക്കണം എന്നിവയെസ്സംബന്ധിക്കുന്ന പല നിയമങ്ങളും എഴുതപ്പെടാതെതന്നെ നിലനിൽക്കുന്ന നാടാണ് കേരളം. ഈ അലിഖിതനിയമങ്ങളെ കൂട്ടാക്കാത്ത സ്ത്രീകൾക്ക് ‘ശരീരപ്രദർശനം നടത്തുന്നു’, ‘കുഴപ്പം വിളിച്ചുവരുത്തുന്നു’ എന്നുതുടങ്ങി പല ആരോപണങ്ങളും കേൾക്കേണ്ടിവരും. വസ്ത്രധാരണത്തിന്റെ കാര്യത്തിൽ ഇവിടുത്തെ സ്ത്രീകൾ വളരെയധികം ശ്രദ്ധിക്കുന്നത് ഇക്കാരണത്താലാകാം. ‘സാരിക്കിടയിലൂടെ വയർ കാണുന്നല്ലോ’, ‘ഷാൾ സ്ഥാനത്തുതന്നെയല്ലേ’ – ഇങ്ങനെ പല പരിശോധനകളും സ്വയം നടത്തിയശേഷമാണ് മലയാളിസ്ത്രീ ഇന്ന് വീട്ടിൽ നിന്ന് ഇറങ്ങുന്നത്. കോളേജ്, ജോലിസ്ഥലം ഇവിടെയെല്ലാം ഈ പരിശോധനകൾ ആവർത്തിക്കപ്പെടുന്നതും പതിവാണ്. ആണുങ്ങൾക്ക് ഇത്തരം അസൗകര്യങ്ങൾ കുറവാണ്. തലമുടിയുടെ സ്റ്റൈൽ, ഷർട്ട് എവിടംവരെ തുറന്നിടാം എന്ന കാര്യങ്ങളിൽ ആൺകുട്ടികൾക്ക് ചിലപ്പോഴൊക്കെ നിയന്ത്രണമുണ്ടാവാം. പക്ഷേ, പൊതുവെ പറഞ്ഞാൽ സ്വന്തം ശരീരത്തെ എങ്ങനെ കൊണ്ടുനടക്കണമെന്ന കാര്യത്തിൽ ആണുങ്ങൾക്ക് കുറേക്കൂടി സ്വാതന്ത്ര്യമുണ്ട്. പെണ്ണിന്റെ ഉടുപ്പിന് കഴുത്തിറക്കം കൂടിപ്പോയെന്നു പറയുന്നവൻ പലപ്പോഴും ഇറുകിപ്പിടിച്ച ജീൻസോ കണ്ണാടിപോലെ സുതാര്യമായ മുണ്ടോ ഉടുത്തിട്ടായിരിക്കും കമന്റ് പാസ്സാക്കുക. പെണ്ണിനുമേൽ അടിച്ചേൽപ്പിക്കുന്ന ‘വസ്ത്രസദാചാരം’ ആണുങ്ങൾക്കു ബാധകമല്ലെന്ന പരിപൂർണ്ണവിശ്വാസത്തിലാണ് ആ മാന്യദേഹം കമന്റടിക്കുന്നത്.
കേരളത്തിൽ ഇതിനു മുൻപും സാനിയ അയ്യപ്പൻ അടക്കമുള്ള നടിമാർ ഇത്തരത്തിലുള്ള വസ്ത്ര വിചാരണക്ക് ഇരകളായിട്ടുണ്ട്. തുണിയുടെ അളവെടുത്ത് തെറി വിളി നടത്തുന്ന ആങ്ങളമാരിൽ പലരുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രൊഫൈൽ ചിത്രങ്ങളാണ് കോമഡി. അതിൽ പലതും സിക്സ് പാക്ക് കാണിച്ചുനിൽക്കുന്ന ഹൃഥ്വിക് റോഷനും അർണോൾഡും ഒക്കെയായിരിക്കും. ഇവിടെയാണ് വസ്ത്ര സദാചാരത്തിന്റെ ഇരട്ട നീതി. ബോഡി ബിൽഡറായ ഒരു മലയാളി പെൺകുട്ടി സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്ത വർക്ഔട് ഫോട്ടോയിലും അടുത്തിടെ മലയാളി ആങ്ങളമാർ കേട്ടാലറക്കുന്ന ലൈംഗിക തെറിവിളിയുമായി ആഘോഷിച്ചിരുന്നു . എന്നാൽ ടോവിനോ തോമസിന്റെ വർക്ഔട് സ്റ്റിൽസിന്റെ കമന്റ് ബോക്സിൽ എവിടെയും ഒരു കളി തരുമോ എന്ന കമന്റ് വന്നിരുന്നില്ല. യഥാർത്ഥത്തിൽ രണ്ടുപേരും ഉദ്ദേശിക്കന്നത് ഒന്ന് തന്നെയാണ് . സ്വന്തം കഷ്ടപ്പാടിന്റെ പ്രയത്നത്തിന്റെ ഫലമായി ശരീരത്തിൽ വരുത്തിയ മാറ്റങ്ങൾ പുറംലോകത്തെ കാണിക്കുക എന്നത്. എന്നാൽ ആണിന്റെ ശരീര പ്രകടനത്തെ കഷ്ടപ്പാടിന്റെ ഫലമായും പെണ്ണിന്റെ കാര്യത്തിൽ അത് ലൈംഗികതയുമായി മാത്രം ബന്ധപ്പെട്ട നിൽക്കുന്ന ഒന്നുമായി കാണുന്നത് എത്ര അധമ ബോധമാണ് .
ഇതിൽ ഏറ്റവും വലിയ വൈകൃതം എന്താണെന്നു വെച്ചാൽ ഒരേ സമയം പല റോളുകൾ ചെയ്യുന്ന റിയൽ സൈകോകളാണ് ഈ ആങ്ങളമാർ . അത് തിരിച്ചറിയാൻ ഈ കമന്റ് നിങ്ങൾ നോക്കുക. പാഡ് വാങ്ങാൻ പോയവരൊക്കെ ഉണ്ടല്ലോ ഇവിടെ . അനശ്വരയുടെ പോസ്റ്റിൽ തെറി വാരി വിതറിയ ആങ്ങളമാരെ പറ്റി ഒരു കൂട്ടുകാരി കുറിച്ച കമന്റ് ആണ്.
സംഭവം മനസിലായി കാണുമല്ലോ . റംസി എന്ന പെൺകുട്ടിയുടെ കൊലപതകത്തിനു ശേഷം ഏറ്റവും വൈറലായ ഒരു സ്റ്റാറ്റസുണ്ടായിരുന്നു. കൊല്ലപ്പെടാതിരിക്കാൻ ആ പെൺകുട്ടി എന്തൊക്കെ ചെയ്യണമായിരുന്നു എന്ന് പറയുന്ന, ഒരിടത്തുപോലും കൊലപതകിയെ പരാമർശിക്കാതെ പെണ്ണ് എന്തൊക്കെ ശ്രദ്ധിക്കണമെന്ന് പറയുന്ന ഒരു പോസ്റ്റ്. ആ പോസ്റ്റുമായി പെണ്ണിന് പാഡ് വാങ്ങിക്കൊടുക്കാൻ സ്റ്റാറ്റസ് ഇട്ട് ഓടി നടന്ന ആങ്ങളമാർ തന്നെ മറ്റൊരു പെണ്ണിന്റെ വസ്ത്രത്തിന്റെ നീളം അളന്നു നാല് തലമുറക്ക് തെറി വിളിക്കുന്ന കാഴ്ച . കുമ്പിടിയാണ് . അവിടേം കാണും ഇവിടേം കാണും .
ഇഷ്ടമുള്ള വസ്ത്രം ധരിക്കുക എന്നത് ഒരാളുടെ സ്വാതന്ത്ര്യം അല്ലെ എന്ന പലരുടെയും കമെന്റുകൾക്ക് ഒരു മാന്യ ദേഹം കൊടുത്ത റിപ്ലൈ ഇതാണ്. അപ്പോൾ ഒരാൾക്ക് മറ്റൊരാളെ പീഡിപ്പിക്കണം എന്ന് തോന്നുന്നതും അയാളുടെ സ്വാതന്ത്രം അല്ലെ എന്ന്. തീർച്ചയായും ഇത്തരം ചിന്ത ഗതിയുള്ള ഒരാളെങ്കിലും നിങ്ങളുടെ വീടുകളിൽ ഉണ്ടെങ്കിൽ അവിടെ ജീവിക്കാൻ നിങ്ങൾ തീർച്ചയായും ഭയക്കണം .
സ്ത്രീകളുടെ ഫോട്ടയിലെ തുണി അളവെടുക്കുന്ന ആങ്ങളമാരുടെ പ്രധാന കമന്റുകളിൽ ഒന്നാണ് ഇതൊക്കെ കണ്ടു വളരുന്ന ഒരു തലമുറയുണ്ട്, അവർ പിഴച്ചു പോകുമെന്ന്. പറയാതെ വയ്യ ആങ്ങളമാരെ , സ്ത്രീയുടെ വസ്ത്രം കണ്ടല്ല, അവരുടെ വസ്ത്രവും ശരീരവും നോക്കിയുള്ള നിങ്ങളുടെ കമെന്റുകൾ കണ്ടാകും വരും തലമുറ പിഴച്ചുപോകുക. ആംബുലൻസിൽ യുവതിയെ ബലാത്സംഗം ചെയ്ത ഡ്രൈവറെ കൊല്ലാനും അയാളുടെ ലൈംഗികാവയവം ഛേദിച്ചു കളയാനും സോഷ്യൽ മീഡിയയിൽ ആഹ്വനം ചെയ്തവരാണ് ഇവരിൽ പലരും. ശാരീരികമായി അതിക്രമത്തിലൂടെ ഏല്പിക്കുന്ന അപമാനത്തിനും തുല്യമാണ് വാക്കുകൾ കൊണ്ട് നിങ്ങൾ ഏൽപ്പിക്കുന്ന ലൈംഗിക അതിക്രമവും എന്ന് തിരിച്ചറിയുക. ആംബുലൻസിൽ രോഗിയെ റേപ്പ് ചെയ്തവനും കമന്റ് ബോക്സിൽ ഈ സ്ത്രീകളെ റേപ്പ് ചെയ്യുന്ന നിങ്ങളും തമ്മിൽ യാതൊരു വ്യത്യാസവും ഇല്ല. അതായത് അവസരങ്ങളുടെ അഭാവം കൊണ്ട് മാത്രമാണ് നിങ്ങൾ ഇന്നും ബലാത്സംഗ കേസിൽ അറസ്റ്റ് ചെയ്യപ്പെടാത്തതും മാന്യനായി സമൂഹത്തിൽ കാണപ്പെടുന്നതും എന്ന് സാരം . അപ്പൊ ആങ്ങളമാരെ, പിന്നെയും ഓർമിപ്പിക്കുകയാണ്, നിങ്ങളുടെ കമെന്റുകൾ കണ്ടു വളരുന്നൊരു തലമുറ ഇവിടെയുണ്ട്. ദയവായി അവരെ പിഴപ്പിക്കരുതേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക