പത്തനംതിട്ട: ശബരിമല ക്ഷേത്രനട മണ്ഡലകാലപൂജകൾക്കായി ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും.
തിങ്കളാഴ്ചമുതലാണ് സന്നിധാനത്തേക്ക് ഭക്തരെ അനുവദിക്കുക. വെർച്വൽക്യൂവഴി ബുക്ക് ചെയ്തവർക്ക് മാത്രമാണ് ദർശനം.
ഭക്തർക്ക് നെയ്യഭിഷേകം നേരിട്ട് നടത്താനാകില്ല. നെയ്തേങ്ങ ദേവസ്വം ബോർഡിന്റെ പ്രത്യേക കൗണ്ടറിൽ ഏല്പിക്കണം. മാളികപ്പുറം ദർശനം കഴിഞ്ഞ് വടക്കേനടവഴി വരുമ്പോൾ ആടിയശിഷ്ടം നെയ്യ് ലഭിക്കും.
24 മണിക്കൂറിനുളളിൽ എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും കരുതണം. ഇല്ലാത്തവർക്ക് നിലയ്ക്കലിൽ ആന്റിജൻ പരിശോധന ഉണ്ടാകും. പോസിറ്റീവ് ആകുന്നവരെ റാന്നിയിലെ സി.എഫ്.എൽ.ടി.സി.യിലേക്ക് മാറ്റും.
വടശ്ശേരിക്കര-പമ്പ, എരുമേലി-പമ്പ വഴികളിൽക്കൂടി മാത്രമാണ് ഇത്തവണ ശബരിമലയിലേക്ക് യാത്രാനുമതിയുള്ളത്. ചെറിയ വാഹനങ്ങളെ പമ്പയിലേക്ക് കടത്തിവിടുമെങ്കിലും തീർഥാടകരെ ത്രിവേണിയിൽ ഇറക്കിയശേഷം നിലയ്ക്കലിൽ പാർക്കുചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക