തൃശൂർ: പഞ്ചാബി ഹൗസ് സിനിമയിലെ ബധിരനും മൂകനുമായ ദിലീപ് കഥാപാത്രത്തെപ്പോലെ ‘വല്ലപ്പോഴും മിണ്ടാനും ഇടയ്ക്കൊക്കെ ചെവികേൾക്കാനും കഴിയുന്ന’ മോഷ്ടാവ് ഈസ്റ്റ് പൊലീസിന്റെ പിടിയിൽ.
സ്ഥാപനങ്ങളിൽ കടന്നുചെന്നു മൂകനായി അഭിനയിച്ചു പണവും മൊബൈൽ ഫോണുകളും മോഷ്ടിക്കുന്നതു പതിവാക്കിയ തമിഴ്നാട് വേലൂർ ശങ്കരപുരം സ്വദേശി മുരുകനെ (49) ആണ് ഈസ്റ്റ് എസ്എച്ച്ഒ പി. ലാൽകുമാറും സംഘവും അറസ്റ്റ് ചെയ്തത്. പൊലീസ് പിടിയിലായിട്ടും താൻ ബധിരനും മൂകനുമല്ലെന്നു സമ്മതിക്കാൻ മുരുകുൻ തയാറായില്ല.
ചോദ്യംചെയ്യലിൽ ഏറെനേരം അഭിനയിച്ചെങ്കിലും ഫലിക്കാതെ വന്നതോടെ ശുദ്ധമായ തമിഴിൽ മുരുകൻ കുറ്റം സമ്മതിച്ചു. ബാങ്കുകൾ, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ ഓഫിസുകളാണു മുരുകന്റെ ഉന്നം.
ബധിര–മൂക അസോസിയേഷന്റെ വ്യാജസീൽ പതിച്ച ലെറ്റർപാഡും കൊണ്ടാണ് മുരുകൻ ഓഫിസിലെത്തുക. ഓഫിസുകളിലെ കൗണ്ടറുകളിൽ മേശപ്പുറത്തു മൊബൈൽ ഫോണോ പണമോ ഇരിക്കുന്നതു കണ്ടാൽ ലെറ്റർപാഡ് മേശയ്ക്കു മുകളിൽ വച്ച് ആംഗ്യഭാഷയിൽ സഹായം അഭ്യർഥിക്കും.
ജീവനക്കാരുടെ ശ്രദ്ധമുഴുവൻ ആംഗ്യത്തിലേക്കു തിരിയുമ്പോൾ പണവും ഫോണും ലെറ്റർപാഡിനടിയിൽ തിരുകിയെടുത്തു മുരുകൻ മടങ്ങും. എങ്ങനെയാണ് എല്ലാവരുടെയും കണ്ണുവെട്ടിച്ചു പണം കവരുന്നതെന്ന പൊലീസിന്റെ ചോദ്യത്തിനു തന്റെ മോഷണരീതി മുരുകൻ അഭിനയിച്ചു കാണിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ഗുരുവായൂരിൽ ഗ്രാമീൺ ബാങ്കിലെ കൗണ്ടറിൽ നിന്ന് ഇതേരീതിയിൽ 11 പവൻ പണയസ്വർണം മുരുകൻ മോഷ്ടിച്ചിരുന്നു.
ഈസ്റ്റ് എസ്എച്ച്ഒ പി. ലാൽകുമാർ, എസ്ഐ സിനോജ്, സൈബർസെൽ എഎസ്ഐ ഫീസ്റ്റോ, മിഥുൻ, നിഴൽ പൊലീസ് എസ്ഐ ടി.ആർ. ഗ്ലാഡ്സ്റ്റൺ, രാജൻ, എൻ.ജി. സുവൃതകുമാർ, റാഫി, ഗോപാലകൃഷ്ണൻ, എഎസ്ഐമാരായ രാജേഷ്, ജിനുകുമാർ, സീനിയർ സിപിഒമാരായ പഴനിസ്വാമി, ടി.വി. ജീവൻ, എം.എസ്. ലിഗേഷ്, വിപിൻദാസ് എന്നിവർ ഉൾപ്പെടുന്ന സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക