സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയെന്ന് വിശേഷിപ്പിച്ചാണ് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് കായംകുളത്ത് അരിത ബാബുവിന്റെ പേര് പ്രഖ്യാപിച്ചത്.
26 വയസാണ് അരിതക്ക്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിലെ കുഞ്ഞ് സ്ഥാനാര്‍ത്ഥി താരം അരിതയല്ല, കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന കെഎസ്യു സംസ്ഥാന പ്രസിഡണ്ട് കെ എം അഭിജിത്താണ്.
26 വയസും 8 മാസവുമാണ് അഭിജിതിന്റെ പ്രായം. അരിതയേക്കാള്‍ ഒന്നരമാസം ഇളയതാണ് അഭിജിത്. അഭിജിതിന്റെ ജന്മദിനം 1994 ജൂലൈ 19 ഉം അരിതയുടേത് 1994 ജൂണ്‍ 30 ആണ്.
2015 ല്‍ ജില്ലാ പഞ്ചായത്തില്‍ കൃഷ്ണപുരം ഡിവിഷനില്‍ നിന്നും മത്സരിക്കുമ്പോള്‍ അരിതക്ക് 21 വയസ് മാത്രമായിരുന്നു പ്രായം. ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ അരിത വിജയിച്ചു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പുന്നപ്ര ഡിവിഷനില്‍ നിന്നും നാമനിര്‍ദേശ പത്രി നല്‍കിയിരുന്നുവെങ്കിലും നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം മത്സരത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ പത്രിക പിന്‍വലിക്കുന്നതിന്റെ അവസാന തിയ്യതി എത്താന്‍ വൈകിയതിനാല്‍ സ്ഥാനാര്‍ത്ഥിയായി അരിതയുമുണ്ടായിരുന്നു.
കെഎസ്യു കായംകുളം നിയോജക മണ്ഡലം സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. അരിതാ ബാബുവിന് കെട്ടിവെക്കാനുള്ള തുക നടന് സലിം കുമാര്‍ നല്‍കും. ഹൈബി ഈഡന് എംഎല്‍എയാണ് ഇക്കാര്യം അറിയിച്ചത്.
ഹൈബി ഈഡന്റെ ഫേസ്ബുക്ക് പോസ്റ്റ്
നടന് സലീം കുമാര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കായം കുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബു വിനെ പറ്റി ചോദിച്ചു.
പശുവിനെ വളര്‍ത്തി പാല് വിറ്റ് കുടുംബം പോറ്റുന്ന അരിതയുടെ ജീവിത കഥ ഹൃദയ ഭേദകമാണ്. അത് കൊണ്ടൊക്കെ തന്നെയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക കൂടുതല്‍ മികവുറ്റതാകുന്നത്.
തന്റെ അമ്മ ഏറെ ബുദ്ധിമുട്ടി കൂലിവേലയ്ക്ക് പോയാണ് തന്നെ പഠിപ്പിച്ചതെന്നും അരിതയുടെ വാര്‍ത്ത കണ്ടപ്പോള്‍ അമ്മയെ ഓര്‍ത്തു പോയെന്നും സലീംകുമാര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അരിതയ്ക്ക് കെട്ടി വയ്ക്കാനുള്ള തുക നല്‍കാമെന്നും കായംകുളത്ത് പ്രചാരണത്തിനെത്താമെന്നും സലീം കുമാര്‍ അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നല്ല മനസിന് നന്ദി. അരിത ബാബുവിന് ഹൃദയം നിറഞ്ഞ വിജയാശംസകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക