ബിന്ദുകൃഷ്ണയെക്കുറിച്ച് അച്ഛൻ മുൻ കോൺഗ്രസ് ആദിച്ചനല്ലൂർ മണ്ഡലം പ്രസിഡന്റ് പി. സുകുമാരൻ…
ചിന്നക്കട ശാന്തിനഗർ നക്ഷത്ര ഫ്ലാറ്റിലെ 201–ാം നമ്പർ മുറിയിലാണു ബിന്ദുകൃഷ്ണ വാടകയ്ക്കു താമസിക്കുന്നത്. 87 വയസ്സുള്ള പിതാവ് പി. സുകുമാരനും ബിന്ദുകൃഷ്ണയോടൊപ്പമാണ്. സഹോദരൻ ബിജു ദിവസവും ഇവിടെയെത്തും.
പക്ഷാഘാതം വന്നു ശരീരത്തിന്റെ ഇടതുവശത്തിനു തളർച്ചയുണ്ടെങ്കിലും, ദീർഘകാലം കോൺഗ്രസ് ആദിച്ചനല്ലൂർ മണ്ഡലം പ്രസിഡന്റ് ആയിരുന്ന പി. സുകുമാരൻ ഓർമകൾ അടുക്കിപ്പെറുക്കി നിരത്തിവച്ചു.
ഇടയ്ക്കിടെ മകൾക്കു വേണ്ടിയുള്ള പ്രാർഥനയോടെ ആയിരുന്നു അത്. ‘ കഷ്ടപ്പെട്ടാണ് അവൾ വളർന്നത്. ഇപ്പോഴും കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ആദിച്ചനല്ലൂർ കട്ടച്ചൽ ജംക്ഷനിൽ ഞങ്ങൾ ചായക്കട നടത്തിയാണ് ജീവിച്ചത്. ഭാര്യ വസുമതി കശുവണ്ടി വികസന കോർപറേഷനിലെ തൊഴിലാളിയായിരുന്നു. ചായക്കടയിൽ ഞാൻ ജോലി ചെയ്യുമ്പോൾ ബിന്ദു സഹായിക്കാൻ കൂടും. ബിന്ദു കോളജിൽ പഠിക്കുമ്പോൾ ഞങ്ങളുടെ ജീവിതം വളരെ ബുദ്ധിമുട്ടിലായി.
കുറെ നാൾ കൂട്ടുകാരി കവിതയുടെ വീട്ടിൽ നിന്നാണ് അവൾ പഠിച്ചത്. ഞങ്ങൾക്കു 4 മക്കളായിരുന്നു. മൂത്തമകൻ ബിജു. രണ്ടാമത്തെ കുട്ടിയാണു ബിന്ദു. ഇളയ മക്കളായ സജിയും സന്തോഷും എന്റെ കൺമുന്നിൽ കുമ്മല്ലൂർ ആറ്റിൽ ആഴക്കയത്തിൽപ്പെട്ടു മരിച്ചു. 30 വർഷത്തോളമാകുന്നെങ്കിലും അതിന്റെ ആഘാതം ഇന്നും മാറിയിട്ടില്ല. അന്ന് ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് വീടിനു സമീപത്തെ ആറ്റിൽ കുളിക്കുന്നതിനു മക്കൾ എന്നോടൊപ്പം വന്നത്.
ഏഴും എട്ടും വയസ്സായിരുന്നു അവർക്ക്. കുളിക്കുന്നതിന് ഇടയിൽ ഒരാൾ കയത്തിൽ പെട്ടു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അടുത്ത മകനും…സുകുമാരന്റെ വാക്കുകൾ ഇടറി. ആദിച്ചനല്ലൂർ മണ്ഡലം പ്രസിഡന്റ് ആയിരുന്നപ്പോൾ നാടിന്റെ ആവശ്യത്തിനു തിരുവനന്തപുരത്തു പതിവായി പോയിരുന്നതു സൈക്കിളിലാണ്. ശബരിമലയിൽ പോകുന്നതും സൈക്കിളിൽ ആയിരുന്നു. വലിയ എ ഗ്രൂപ്പ് പക്ഷക്കാരനായിരുന്നു. എ.കെ. ആന്റണി ഉൾപ്പെടെയുള്ള നേതാക്കളുമായി വലിയ അടുപ്പമുണ്ടായിരുന്നു.
ആന്റണിയും കെ. കരുണാകരനും വേർപിരിഞ്ഞപ്പോൾ മണ്ഡലം പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയായിരുന്നു. ബിന്ദു പണ്ടേ ഐ ഗ്രൂപ്പുകാരിയാണ്. അവളെ ജയിപ്പിക്കണം. എല്ലാവരും പ്രാർഥിക്കണം’. സുകുമാരൻ പറഞ്ഞു തീരാറായപ്പോൾ ബിന്ദു കൃഷ്ണ എത്തി. ബിന്ദുവും സഹോദരൻ ബിജുവും ചേർന്നു പിതാവിനെ പോസ്റ്റർ കാട്ടിക്കൊടുത്തു. ബിന്ദുകൃഷ്ണയെ വിജയിപ്പിക്കുക എന്ന വരികൾ വായിച്ചിട്ടു സുകുമാരൻ മകളെ നോക്കി ചിരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക