തിരുവനന്തപുരം: തിരുവനന്തപുരം ചാല മാർക്കറ്റിൽ വൻ തീപിടിത്തം. കളിപ്പാട്ടങ്ങൾ ഹോൾസെയിലായി വിൽക്കുന്ന മഹാദേവ് ടോയ്സ് സെന്റർ എന്ന കടയിലാണ് വൈകീട്ടോടെ തീപിടിച്ചത്. ഫയർ ഫോഴ്സിന്റെ നാല് യൂണിറ്റ് തീയണക്കാൻ ശ്രമിക്കുകയാണ്. തിരുവനന്തപുരം പത്മനാഭ തീയറ്ററിന് സമീപത്താണ് അപകടം നടന്നത്. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് അടഞ്ഞു കിടന്ന കടയിലാണ് അപകടം നടന്നത്.
എന്നാൽ ആളപായമില്ലെന്ന് ഫയർ ഫോഴ്സ് സംഘം അറിയിച്ചിട്ടുണ്ട്. തീപിടിച്ച കടയുടെ തൊട്ടുതാഴെ തുണിക്കടയാണ്. വശങ്ങളിൽ വേറെയും കടകൾ ഉണ്ട്. തീ പടരാതിരിക്കാനുള്ള കഠിനാധ്വാനത്തിലാണ് ഫയർ ഫോഴ്സ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മേയർ ആര്യാ രാജേന്ദ്രൻ, കെട്ടിടം അനധികൃതമായി പണിതതാണോയെന്ന് അന്വേഷിക്കുമെന്ന് പറഞ്ഞു. മുൻ മേയറും എംഎൽഎയുമായ വികെ പ്രശാന്തും സ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയമാക്കാൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞതെന്ന് അദ്ദേഹം അറിയിച്ചു.
രാജസ്ഥാൻ സ്വദേശികളുടെ കടയിലാണ് അപകടം ഉണ്ടായതെന്നാണ് വിവരം. കടയിൽ ജീവനക്കാരൻ ഉണ്ടായിരുന്നില്ലെന്നാണ് കടയുടമകളുടെ വാദം. 30 മിനിറ്റിനുള്ളിൽ തീ നിയന്ത്രണ വിധേയമാകുമെന്ന് ഡിസിപി അറിയിച്ചു. ചാല കമ്പോളം തുടങ്ങുന്ന ഭാഗമാണിത്. കൂടുതൽ ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. ടോയ് ഷോപ്പായതിനാൽ പ്ലാസ്റ്റിക്കും, പഞ്ഞിയും അടങ്ങിയ ഉൽപ്പന്നങ്ങളാണ് അധികവും. ഇതാണ് തീ ആളിപ്പടരാൻ കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക