തിരുവനന്തപുരം: പുതുവർഷത്തലേന്ന് കോവളത്ത് വിദേശ പൗരനെ അപമാനിച്ച സംഭവത്തിൽ സസ്പെൻഷനിലായ ഗ്രേഡ് എസ് ഐ ഷാജിക്കെതിരായ നടപടി പിൻവലിച്ചു.
വിദേശിയെ അപമാനിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമായിരുന്നു നടപടി. എന്നാൽ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും, കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് കാണിച്ച് ഷാജിയും മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
ഔദ്യോഗിക കൃത്യനിർവ്വഹണം മാത്രമാണ് ചെയ്തതെന്നും വിദേശിയെ അപമാനിച്ചിട്ടില്ലെന്നുമാണ് എസ്ഐ ഷാജിയുടെ വിശദീകരണം. ഇതെല്ലാം പരിഗണിച്ചാണ് നടപടി രണ്ടാഴ്ചയ്ക്കുള്ളിൽ പിൻവലിച്ചത്.
കോവളത്തിനടുത്ത് വെള്ളാറിൽ ഹോംസ്റ്റേ നടത്തുന്ന സ്വീഡിഷ് പൗരന് സ്റ്റീഫൻ ബിവറേജസിൽ നിന്നും മദ്യം വാങ്ങിവരുമ്പോൾ പൊലീസ് തടയുകയായിരുന്നു. ബിൽ ചോദിച്ച് തടഞ്ഞതിനാൽ സ്റ്റീഫൻ മദ്യം ഒഴുക്കിക്കളഞ്ഞത് ദേശീയ തലത്തിൽ വരെ ചർച്ചയായി.
ഇതോടെയാണ് വിദേശിയെ തടഞ്ഞ കോവള ഗ്രേഡ് എസ്ഐ ഷാജിക്കെതിരെ നടപടിയെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക