പാലക്കാട്: വാളയാർ കേസിൽ രണ്ടു പ്രതികൾക്കു ജാമ്യം. ഒന്നാം പ്രതി പാലക്കാട് പാമ്പാംപള്ളം കല്ലംകാട് വി. മധു, മൂന്നാം പ്രതി ഇടുക്കി രാജാക്കാട് മാലുതൈക്കൽ ഷിബു എന്നിവർക്കാണ് ജാമ്യം.
പാലക്കാട് പോക്സോ കോടതിയാണ് ജാമ്യം അനുവദിച്ചത്. വാളയാർ കുട്ടികളുടേത് ആത്മഹത്യയാണെന്ന് സിബിഐ കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. ഇതു പരിഗണിച്ചാണ് കോടതി പ്രതികൾക്കു ജാമ്യം നൽകിയത്.
രണ്ടാം പ്രതി എം. മധുവിന് ഹൈകോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. പ്രദീപ് കുമാർ എന്ന പ്രതി ആത്മഹത്യ ചെയ്തു. മറ്റൊരു പ്രതി ജുവനൈൽ കോടതിയിൽ വിചാരണ നേരിടുകയാണ്.
എല്ലാ പ്രതികളും ഇപ്പോൾ ജയിൽമോചിതരായിട്ടുണ്ട്. വാളയാർ കേസ് സി.ബി.ഐ പുനരന്വേഷിക്കണമെന്ന് കഴിഞ്ഞ മാസം പാലക്കാട് പോക്സോ കോടതിയും ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനു പിന്നാലെയാണ് ഇതേ കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്.
2017 ജനുവരി 13നാണ് പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ വാളയാർ അട്ടപ്പള്ളത്തെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാർച്ച് 4ന് ഒൻപതു വയസ്സുള്ള ഇളയ സഹോദരിയെയും സമാന സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക