സിനിമാ–സീരിയൽ താരം ടി.എസ്. രാജു അന്തരിച്ചുവെന്നുള്ള വ്യാജ വാർത്ത പങ്കുവച്ചതിൽ മാപ്പ് പറഞ്ഞ് നടൻ അജു വർഗീസ്. തീർത്തും തെറ്റായൊരു വാർത്ത പങ്കുവച്ചതിൽ ടി.എസ്. രാജു സാറിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും വ്യക്തിപരമായി മാപ്പ് പറയുന്നുവെന്ന് അജു സമൂഹമാധ്യമത്തിൽ കുറിച്ചു.
സമൂഹമാധ്യമങ്ങളിലെ ഒരു വാർത്ത കണ്ട് വിശ്വസിച്ചതാണ് തനിക്കു പറ്റിയ അബദ്ധമെന്നും അജു പറഞ്ഞു. ഇന്നു രാവിലെ മുതലാണ് ടി.എസ്. രാജു അന്തരിച്ചുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വാർത്ത വ്യാപകമായി പ്രചരിച്ചത്. അജു വർഗീസ് ഉൾപ്പടെയുള്ള താരങ്ങൾ അനുശോചനക്കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തു.
എന്നാൽ തനിക്ക് അങ്ങനെ ഒരു വ്യാജ വാര്‍ത്ത വന്നതില്‍ യാതൊരു വിഷമവുമില്ലെന്ന് ടി.എസ് രാജു പ്രതികരിച്ചു. ‘‘എല്ലാവരും സത്യാവസ്ഥ അറിയാന്‍ എന്റെ വീട്ടിലെത്തി ബുദ്ധിമുട്ടിയതില്‍ മാത്രമേ വിഷമമുള്ളൂ. എനിക്ക് ഈ മേഖലയില്‍ ശത്രുക്കളില്ല. അജുവിന്റെ പോസ്റ്റ് ആണ് പലരും എനിക്ക് അയച്ചുതന്നത്. ഞാന്‍ അജുവിനെ നേരിട്ട് കണ്ടിട്ടില്ല. എനിക്ക് താങ്കളോട് യാതൊരു വിരോധവുമില്ല. അതെക്കുറിച്ച് ഓർത്ത് വിഷമിക്കേണ്ട. വിളിച്ച് സംസാരിച്ചതിൽ ഒരുപാട് സന്തോഷം.’’ ടി.എസ് രാജു പറഞ്ഞു.
സിനിമയിലും സീരിയലിലും വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് രാജു. ജോക്കർ എന്ന ചിത്രത്തിലെ സർക്കസ് കമ്പനി ഉടമയായ ഗോവിന്ദൻ എന്ന കഥാപാത്രത്തിലൂടെയാണ് രാജു ശ്രദ്ധിക്കപ്പെടുന്നത്. ആദാമിന്റെ മകൻ അബു, അച്ഛനുറങ്ങാത്ത വീട്, പ്രജാപതി തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക