കാട്ടുകൊള്ളക്കാരൻ വീരപ്പന്റെ വിഹാരകേന്ദ്രമായിരുന്ന, കർണാടകയിലെ ചാമരാജനഗർ ജില്ലയിലുള്ള ഗോപിനാഥം എന്ന ഗ്രാമം കേന്ദ്രമാക്കി കാവേരി വന്യജീവി സംരക്ഷണമേഖലയിൽ പൊതുജനങ്ങൾക്കായി ഒരു സഫാരി ഒരുങ്ങുകയാണ്.
നിലവിൽ, ഈ സ്ഥലത്ത് ‘ഗോപിനാഥം മിസ്റ്ററി ട്രെയില്‍സ് എന്നൊരു റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ താമസിക്കുന്നവർക്ക് ഈ പ്രദേശത്ത് യാത്ര ചെയ്യാനും കാഴ്ചകള്‍ കാണാനുമാകും. എന്നാൽ, വനംവകുപ്പിന്റെ പുതിയ പദ്ധതി യാഥാർഥ്യമാകുന്നതോടെ സാധാരണക്കാർക്ക് ഈ പ്രദേശത്ത് സഫാരി ചെയ്യാനാകും. ഇതിനായി, ഉടന്‍തന്നെ കാവേരി വന്യജീവി സങ്കേതത്തിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി, സഫാരി പാതയും മറ്റ് സൗകര്യങ്ങളും തുറക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ചർച്ച ചെയ്യും.
കർണാടക – തമിഴ്നാട് അതിർത്തിക്കടുത്ത്, മാലെ മഹാദേശ്വര കുന്നുകൾക്കും ഹൊഗനക്കൽ വെള്ളച്ചാട്ടത്തിനും ഇടയിലാണ് ഗോപിനാഥം സ്ഥിതി ചെയ്യുന്നത്. നേരത്തെ, ഇവിടെ വനംവകുപ്പ് സഞ്ചാരികളെ ആകർഷിക്കാനായി വനത്തിൽ കൂടാരങ്ങളും കയാക്കിങ്, മൗണ്ടൻ ബൈക്കിങ്, പക്ഷിനിരീക്ഷണം, ട്രെക്കിങ് തുടങ്ങിയ സാഹസിക പ്രവർത്തനങ്ങളും വനംവകുപ്പ് ഒരുക്കിയിരുന്നു. എന്നാല്‍ ഈ പാക്കേജ് പ്രതീക്ഷിച്ചതുപോലെ വിജയമാകാതിരുന്നതിനാല്‍ അടച്ചുപൂട്ടേണ്ടിവന്നു. പുതിയ പദ്ധതിയിൽ ഈ പ്രവർത്തനങ്ങളും ഉള്‍ക്കൊള്ളിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക