ഫീസ് അടക്കാത്തതിന് വിദ്യാർഥിയെ തറയിലിരുത്തി പരീക്ഷ എഴുതിച്ച പ്രിൻസിപ്പലിനെ സ്കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും മാനേജ്മെന്റ് അറിയിച്ചു.
തിരുവനന്തപുരം ജില്ലയിലെ ആൽത്തറ ജംഗ്ഷനിലുള്ള ശ്രീ വിദ്യാധിരാജ ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ക്രൂരതയ്ക്ക് ഇരയായത്. കുടുംബം മാനേജ്മെന്റിനോട് പരാതിപ്പെട്ടപ്പോൾ തെറ്റ് പറ്റിപ്പോയി എന്നാണ് മാനേജ്മെന്റ് വിശദീകരിച്ചത്. പരീക്ഷ നടക്കുന്നതിനിടയിൽ കടന്നുവന്ന പ്രിൻസിപ്പൽ ജയരാജ് ആർ ഫീസ് അടക്കാത്ത കുട്ടികളോട് എഴുന്നേറ്റു നിൽക്കാൻ ആവശ്യപ്പെടുകയും എഴുന്നേറ്റ് നിന്ന വിദ്യാർഥി നിഷ്കളങ്കമായി ഫീസ് അച്ഛനോട് അല്ലെ ചോദിക്കേണ്ടത് എന്ന് പ്രിൻസിപ്പളിനോട് ചോദിക്കുകയും ചെയ്തു. അത് കേട്ട ഭാവം നടിക്കാതെ കുട്ടിയോട് തറയിൽ ഇരുന്ന് പരീക്ഷയെഴുതാൻ പ്രിൻസിപ്പൽ ആവശ്യപ്പെടുകയായിരുന്നു.
ഇതിനെക്കുറിച്ച് അന്വേഷിക്കാനായി പിതാവ് ഫോൺ ചെയ്തപ്പോൾ നല്ല ഭംഗിയുള്ള തറയിലാണ് ഇരുത്തിയത് എന്നായിരുന്നു പ്രിൻസിപ്പലിന്റെ മറുപടി. സംഭവം പുറത്തറിഞ്ഞതോടെ മാനേജ്മെന്റ് പ്രിൻസിപ്പളിനെ തള്ളി രംഗത്ത് എത്തി. കുട്ടിയുടെ പിതാവിനെ സ്കൂളിൽ വിളിച്ച് വിദ്യാധിരാജ ഹയർ സെക്കൻഡറി സ്കൂൾ അഡ്മിനിസ്ട്രേറ്റർ, പ്രിൻസിപ്പലാണ് തെറ്റ് ചെയ്തത് എന്നും പ്രശ്നം ഒത്തുതീർപ്പാക്കണം എന്നും ആവശ്യപ്പെട്ടു. സ്കൂളിൽ ഇനി കുട്ടിയെ വിടുന്നില്ലെന്ന നിലപാടിലെത്തിയ കുടുംബം ശിശുക്ഷേമസമിതിയിൽ പരാതിയും നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക