കേരളത്തിലെ സ്കൂളുകളിലെ ഉച്ചഭക്ഷണ പരിപാടിയിൽ കുട്ടികളുടെ പങ്കാളിത്തത്തിൽ സംശയം പ്രകടിപ്പിച്ച് കേന്ദ്രം. പ്രധാനമന്ത്രി പോഷൻ പദ്ധതിയുടെ പ്രോജക്ട് അപ്രൂവൽ ബോർഡ് ആണ് കേരളത്തിലെ എൽ പി, യു പി തലത്തിൽ ചേരുന്ന വിദ്യാർത്ഥികളിൽ 97ശതമാനവും പദ്ധതിയിലുണ്ടെന്ന കണക്കിൽ സംശയം പ്രകടിപ്പിച്ചത്. കേരളം സമർപ്പിച്ച കണക്കിൽ പ്രീ പ്രൈമറി, എൽ പി, യു പി തലങ്ങളിലുള്ള ആകെ 29,77,348 കുട്ടികളിൽ 28,74,609 കുട്ടികളും പദ്ധതിയുടെ ഭാഗമാണെന്നാണ് പറയുന്നത്. എൽപിയിൽ മാത്രം 99% കുട്ടികളും പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് 2023- 24 വർഷത്തെ പദ്ധതി അംഗീകാരത്തിനായി കേരളം സമർപ്പിച്ച കണക്കിൽ പറയുന്നത്. ഒട്ടുമിക്ക ജില്ലകളിലും 100% കുട്ടികളും പദ്ധതിയുടെ ഭാഗമാണ്.
കണക്കുകളുടെ പരിശോധനയ്ക്ക് ശേഷം ഇത് അസംഭവ്യമാണെന്നാണ് പ്രോജക്ട് അപ്രൂവൽ ബോർഡ് മിനുട്ട്സിൽ രേഖപ്പെടുത്തിയത്. ഇത് സംബന്ധിച്ച പഠനത്തിനായി കേന്ദ്ര-സംസ്ഥാന പ്രതിനിധികൾ അടങ്ങിയ സംഘം ഏതാനും ജില്ലകളിൽ നേരിട്ട് പരിശോധന നടത്താൻ തീരുമാനിക്കുകയും ജൂലായിലോ ആഗസ്റ്റിലോ കേരളത്തിൽ എത്തുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു എങ്കിലും അത് ഇതുവരെയും ഉണ്ടായിട്ടില്ല.
ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമാകുന്നതിന് സംസ്ഥാനത്ത് എൽ പി, യു പി തലങ്ങളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്ന് ഫോറം ഒപ്പിട്ടു വാങ്ങുന്നുണ്ടെന്നും ഇവരിൽ മഹാഭൂരിഭാഗവും പദ്ധതിയുടെ ഭാഗമാണെന്നും വിദ്യാഭ്യാസ വകുപ്പ് വിശദീകരണം നൽകിയിട്ടുണ്ട്. ഏതുസമയത്തും പരിശോധനയ്ക്ക് സജ്ജമാണെന്നും ഭൂരിഭാഗം വിദ്യാർത്ഥികളും എല്ലാ ദിവസവും ഉച്ചഭക്ഷണം കഴിക്കുമ്പോൾ ചെറിയൊരു ശതമാനം ഇടവിട്ടുള്ള ദിവസങ്ങളിൽ സ്കൂളിൽനിന്ന് ഉച്ചഭക്ഷണം കഴിക്കുന്നവരാണ് എന്ന് കേന്ദ്രത്തെ അറിയിച്ചതായി വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു. 478.96 കോടി രൂപയാണ് 2023- 24 വർഷത്തിൽ കേന്ദ്രം അംഗീകരിച്ചതിൽ 175.75കോടി രൂപ സംസ്ഥാന വിഹിതവും 303.21 കോടി രൂപ കേന്ദ്രവിഹിതവും ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക