ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലഷ്ക്വര്‍ ഇ ത്വയിബയുമായി ബന്ധമുള്ള ദ റെസിസ്റ്റൻസ് ഫ്രണ്ട് രംഗത്ത്. ഈ മാസം ആദ്യം പാക് അധീന കശ്മീരില്‍ (പിഒകെ) വെച്ച് തങ്ങളുടെ മുതിര്‍ന്ന നേതാവിനെ കൊലപ്പെടുത്തിയതിനുള്ള പ്രതികാര നടപടിയാണിതെന്ന് ഭീകര സംഘടന വ്യക്തമാക്കി.
ഇന്നലെയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് കരസേന ഓഫീസര്‍മാരും ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും ആണ് വീരമൃത്യു വരിച്ചത്. ഖാസിം എന്ന രഹസ്യനാമമുള്ള ലഷ്കര്‍ ഇ ടി കമാന്‍ഡര്‍ റിയാസ് അഹമ്മദിനെ സെപ്തംബര്‍ 8 ന് ആണ് സുരക്ഷാസേന വെടിവെച്ച് കൊന്നത്. പാക് അധീന കശ്മീരിലെ റാവലക്കോട്ട് മേഖലയിലെ അല്‍-ഖുദൂസ് പള്ളിക്കുള്ളില്‍ വെച്ചായിരുന്നു സംഭവം. ഈ മരണം അനുയായികള്‍ക്കിടയില്‍ വലിയ പ്രകോപനം സൃഷ്ടിച്ചിരുന്നു. ഇതാണ് കോക്കര്‍നാഗിലെ ആക്രമണത്തിന് കാരണമായത്. 2005ല്‍ അഹമ്മദിന്റെ പിതാവും കൊല്ലപ്പെട്ടിരുന്നു.
ജമ്മു കശ്മീര്‍ പോലീസും സൈന്യവും ഉള്‍പ്പെട്ട സംയുക്ത ഓപ്പറേഷനിലാണ് കൊക്കര്നാഗിലുണ്ടായത്. വെടിവയ്പില്‍ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടനടി തിരിച്ചടിച്ചെങ്കിലും ഭീകരരില്‍ നിന്നുള്ള കനത്ത വെടിവയ്പ്പ് കാരണം ഇവരെ മാറ്റാന്‍ കഴിഞ്ഞില്ല. കേണല്‍ മന്‍പ്രീത് സിംഗ്, മേജര്‍ ആശിഷ് ധോനാക്ക്, ഡിഎസ്പി ഹുമയൂണ്‍ ഭട്ട് എന്നിവരാണ് മരിച്ചത്. 19 രാഷ്ട്രീയ റൈഫിള്‍സിന്റെ കമാന്‍ഡിംഗ് ഓഫീസറായിരുന്ന കേണല്‍ സിംഗ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു, മേജര്‍ ധോനാക്കും ഡിഎസ്പി ഭട്ടും പിന്നീട് മരണത്തിന് കീഴടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക