ജിമ്മി ജോർജ് ഫൗണ്ടേഷന്റെ 35 മത് അവാർഡ് പ്രശസ്ത ലോങ് ജമ്പ് താരവും ഒളിമ്പ്യനുമായ എം ശ്രീശങ്കറിന്. മികച്ച കായികതാരത്തിന് നൽകുന്ന പുരസ്കാരം ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ്. അഞ്ചു ബോബി ജോർജ്, റോബർട്ട് ബോബി ജോർജ്, സെബാസ്റ്റ്യൻ ജോർജ്, സ്റ്റാൻലി ജോർജ് എന്നിവർ അംഗങ്ങളും ജോസ് ജോർജ് ചെയർമാനും ആയ കമ്മിറ്റിയാണ് സമ്മാന ജേതാവിനെ തെരഞ്ഞെടുത്തത്.
1989ൽ ആണ് പ്രശസ്ത ഇന്ത്യൻ വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ സ്മരണയ്ക്കായി ഫൗണ്ടേഷൻ അവാർഡ് ഏർപ്പെടുത്തിയത്. കോമൺവെൽത്ത് ഗെയിംസിൽ 2022 വെള്ളിമെഡൽ കരസ്ഥമാക്കിയതോടെ അന്താരാഷ്ട്ര രംഗത്ത് ശ്രദ്ധിക്കപ്പെട്ട ശ്രീശങ്കർ 2020ലെ ടോക്കിയോ ഒളിമ്പിക്സിലും പങ്കെടുത്തിട്ടുണ്ട്.
ഏഷ്യൻ ഗെയിംസിൽ 2023 ൽ വെള്ളിമെഡൽ കരസ്ഥമാക്കിയ ശ്രീശങ്കർ ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിലും വെള്ളിമെഡൽ നേടിയിരുന്നു. ഏഥൻസിൽ വച്ച് നടന്ന ഇന്റർനാഷണൽ ജമ്പ്സ് മീറ്റിൽ 2023ൽ സ്വർണ്ണം മെഡലും പാരീസിൽ വച്ച് നടന്ന ഡയമണ്ട് ലീഗിൽ 2022 വെങ്കലമെഡലും ശ്രീശങ്കർ നേടി.
റിസർവ് ബാങ്കിന്റെ തിരുവനന്തപുരം ശാഖയിൽ ഉദ്യോഗസ്ഥനായ ശ്രീശങ്കർ പാലക്കാട് സ്വദേശിയാണ്. മുരളിയാണ് പിതാവ് മാതാവ് ബിജിമോൾ. പിതാവ് എസ് മുരളി തന്നെയാണ് ശ്രീശങ്കറിന്റെ പരിശീലകനും. ഡയമണ്ട് ലീഗിന്റെ ഫൈനലിൽ ഈ വർഷം മത്സരിച്ച ശ്രീശങ്കർ കഴിഞ്ഞ രണ്ടുവർഷവും ദേശീയ ചാമ്പ്യൻ ആയിരുന്നു.
2023ല് ജി വി രാജ അവാർഡ് കരസ്ഥമാക്കിയ ശ്രീശങ്കറിന്റെ ഏറ്റവും മികച്ച ദൂരം 8.41 മീറ്റർ ആണ്. ജിമ്മി ജോർജ് സ്പോർട്സ് അക്കാദമിയിൽ ഡിസംബർ 22ന് നടക്കുന്ന ചടങ്ങിൽ അവാർഡ് ശ്രീശങ്കറിന് സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക