പത്തനംതിട്ട: ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് അഭിപ്രായ ഭിന്നത. പത്തനംതിട്ടയിൽ പിസി ജോർജിനു പകരം അനിൽ ആൻറണിയെ സ്ഥാനാർഥിയാക്കിയതിനെതിരെ പോസ്റ്റിട്ട കർഷകമോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിലിനെ പാർട്ടി നേതൃത്വം പുറത്താക്കി.
നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് ഫേസ്ബുക്കിൽ വീഡിയോയടക്കം പോസ്റ്റ് ചെയ്തത്. അനിൽ ആന്റണിയുടെ സ്ഥാനാർഥിത്വം പിതൃശൂന്യ നടപടിയെന്നാണ് കർഷക മോർച്ച ജില്ലാ പ്രസിഡന്റിന്റെ വിമർശനം. ഫേസ്ബുക്ക് പോസ്റ്റ് പിന്നാലെ നേതാവിനെ ബിജെപി പുറത്താക്കി.
പത്തനംതിട്ടയിൽ സ്ഥാനാർത്ഥിത്വത്തിൽ പ്രധാന പരിഗണന പിസി ജോർജിനായിരുന്നു. എന്നാൽ പിസിയെ സ്ഥാനാർഥിയാക്കുന്നതിലെ ബിഡിജെഎസിന്റെ അതൃപ്തിയാണ് സ്ഥാനാർഥിയെ മാറ്റാൻ പാർട്ടി നേതൃത്വത്തെ പ്രേരിപ്പിച്ചത്. ഈ തീരുമാനത്തിൽ ജില്ലയിലെ പല നേതാക്കൾക്കും, പ്രവർത്തകർക്കുമുള്ള എതിർപ്പാണ് മറനീക്കി പുറത്തുവരുന്നത്.
എല്ലാവർക്കും താല്പര്യം പി. സി. ജോർജിനെ ആയിരുന്നു. അനിൽ ആൻറണി മത്സരിച്ചാൽ ഒരു ലക്ഷം വോട്ട് പോലും ലഭിക്കില്ല. ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റിനെ പൊട്ടൻ എന്ന് വരെ ഫേസ്ബുക് പോസ്റ്റിൽ പരിഹസിക്കുന്നു. ശ്യാം തട്ടയിലിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയെങ്കിലും വലിയ നാണക്കേടാണ് ബിജെപിക്ക് ഉണ്ടാക്കിയത്.
പത്തനംതിട്ടയിൽ സീറ്റ് ലഭിക്കാത്തതിൽ അതൃപ്തി വ്യക്തമാക്കി ബി.ജെ.പി നേതാവ് പി.സി ജോർജ് തന്നെ രംഗത്ത് വന്നിരുന്നു. കാസയുൾപ്പെടെയുള്ള ക്രിസ്ത്യൻ സംഘടനകൾ പത്തനംതിട്ടയിൽ താൻ സ്ഥാനാർഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായി പി.സി ജോർജ് പറഞ്ഞു. പത്തനംതിട്ടയിൽ തന്നെ മത്സരിപ്പിച്ചാൽ മറ്റു മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് വോട്ട് ചെയ്യാമെന്നാണ് അവർ തീരുമാനിച്ചിരുന്നത്. ഇനി കാര്യങ്ങളൊക്കെ തകിടം മറിയുമെന്ന് പി.സി ജോർജ് പറഞ്ഞു.
അതേസമയം തിരുവനന്തപുരത്തെ സ്ഥാനാർത്ഥിത്വത്തിലും പാർട്ടി പ്രവർത്തകർക്കിടയിൽ വിയോജിപ്പുണ്ട്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ബിജെപി പ്രവർത്തകന് മർദനമേറ്റതായതായാണ് പരാതി.
പൗഡിക്കോണം സ്വദേശി സായി പ്രശാന്തിനാണ് മർദനമേറ്റത്. പാർട്ടി ഓഫീസിൽ വിളിച്ചു വരുത്തിയാണ് മർദിച്ചതെന്ന് സായി പ്രശാന്ത് പൊലീസിന് മൊഴിനൽകി. എന്നാൽ സായി പ്രശാന്തിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണെന്ന് ബിജെപി അറിയിച്ചു. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രവർത്തകർക്കിടയിൽ നിന്ന് ഉയർന്നുവരുന്ന വിയോജിപ്പുകൾ ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക