ലോകത്തിന്റെ ഏതു ഭാഗത്തു ചെന്നാലും അവഗണ ഏറ്റുവാങ്ങുന്ന ഒരു വിഭാഗക്കാരാണ് ട്രാന്‍സ്ജെന്‍ഡര്‍. എല്ലാവർക്കും ഇവരോടുള്ള മനോഭാവം ഒന്നാണ്. ഇവരെ അംഗീകരിക്കാനോ അവരും മനുഷ്യാരാണെന്ന് പരിഗണിക്കാനോ ആരും തയ്യാറല്ല. സമൂഹം അവരെ പാടെ തള്ളിക്കളയുകയാണ്. അവർക്ക് അവരുടെ അവകാശങ്ങളും നിഷേധിക്കുന്നു. സമൂഹം അവര്‍ക്ക് നല്കിയ പേരാണ് ട്രാന്സ്ജെന്ഡറുകള്. പുരുഷരൂപവും സ്ത്രൈണഭാവവും കലര്‍ന്ന ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിത്വങ്ങളെ അംഗീകരിക്കുകയോ അവരെയും മനുഷ്യരായി കരുതുകയോ ചെയ്യാന്‍ ഇന്നും നമ്മുടെ സമൂഹത്തിനു കഴിയുന്നില്ല. എന്തുകൊണ്ടാണങ്ങനെ? ഒരാള്‍ സ്ത്രീ, പുരുഷന് എന്ന കള്ളികള്‍ക്കുള്ളില്‍ നില്‍ക്കണമെന്ന് ശഠിക്കുന്നത് എന്തിനാണ്? സ്ത്രീയും പുരുഷനും ഒരു ശരീരത്തില്‍ ഇടകലര്‍ന്നുള്ള അര്‍ദ്ധനാരീശ്വര സങ്കല്‍പ്പത്തെ ആരാധിക്കുന്ന ഒരു സമൂഹത്തിലാണ് നമ്മള് ജീവിക്കുന്നത്. എന്നിട്ടും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് ഒരുകുറവുമില്ല.
രാത്രി സഞ്ചാരത്തിന്റെ പേരിൽ ട്രാന്സ്ജെന്ഡറുകള് ആക്രമണത്തിന് ഇരയാകുന്നത് പതിവ് സംഭവമാണ്. സംരക്ഷണം നല്‍കേണ്ട പൊലീസുകാര്‍ വരെ ഇവരെ ആക്രമിക്കുന്നു. സാക്ഷരതാ മിഷന്റെ സംസ്ഥാന തുടര്‍ വിദ്യാഭ്യാസ കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ ട്രാന്‍ജെന്‍ഡേഴ്സ് വിഭാഗത്തില്‍പ്പെട്ടവരെ പൊലീസ് ക്രൂരമായി മര്‍ദിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ പരാതി നല്‍കിയിട്ടും ബന്ധപ്പെട്ടവര്‍ നിശബ്ദത പാലിക്കുന്നു. പൊലീസ് നടത്തിയ കിരാതമായ നടപടിക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും രേഖാമൂലം പരാതി നൽകി. കൂടാതെ ഈ ഹീനകൃത്യം നടത്തിയ പൊലീസുകാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. എന്നിട്ടും പരാതിയിന്‍ മേല്‍ നടപടിയില്ല. പരാതിയിൽ കസബ എസ് ഐയുടെ പേര് പറഞ്ഞുവെങ്കിലും എഫ് ഐ ആറില്‍ പേര് രേഖപ്പെടുത്തിയിട്ടില്ല. കണ്ടാല്‍ അറിയുന്ന പോലീസുകാര്‍ എന്ന് എഴുതി കേസ് മാറ്റാന്‍ ശ്രമം. ഇത് എന്തിനു വേണ്ടി? ട്രാന്‍സ്ജെന്‍ഡര്‍ ആയാലോ അവരോടു അനുഭാവമുള്ള വ്യക്തി ആയാലോ അവര്‍ക്കെതിരെ അതിക്രമം നടത്തുന്ന ഈ സമൂഹം ഇനിയും ഒരുപാടു മാറേണ്ടതുണ്ട്.
ഇപ്പോള്‍ ഒരു പ്രത്യേക മതവിഭാഗത്തിനോ രാഷ്ട്രീയമായി ലാഭമുള്ള ഒരു സമൂഹത്തിനോ ആണ് ഇത്തരം ഒരു അവസ്ഥ ഉണ്ടായതെങ്കില്‍ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും കൊണ്ട് നിറഞ്ഞേനെ. എന്നാല്‍ രാഷ്ട്രീയ വിജയത്തിന് ഉതകുന്ന വോട്ടു ബാങ്ക് എന്ന കണ്ണുകൊണ്ട് മാത്രം ജനങ്ങളെ കാണുന്ന ഈ നശിച്ച വ്യവസ്ഥിതി മാറിയാല്‍ മാത്രമേ എല്ലാവര്‍്ക്കും തുല്യ നീതി നടപ്പിലാകൂ. ആരും ചോദിക്കാനും പറയാനുമില്ലെന്ന ചിന്തയില്‍ സമൂഹത്തില്‍ ദുര്‍ബലരായ വിഭാഗക്കാരെ ഇങ്ങനെ അടിച്ചമര്‍ത്തുന്ന രീതിയാണ് അധികാരികള്‍ വച്ച് പുലര്‍ത്തുന്നത്. സമൂഹത്തില്‍ വിദ്യഭ്യാസപരമായും മറ്റും വളരെ കുറച്ചു ട്രാന്‍സ്ജെന്‍ഡറുകളെ ഉള്ളു.ഈ സംഘത്തില്‍ വരുന്ന ബാക്കിയുള്ളവര്‍ കൂലിപ്പണിയോ ലൈംഗിക ജോലിയോ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു.
നാം ഉറങ്ങുമ്പോള്‍ ഉണരാനും ഉണരുമ്പോള്‍ ഉറങ്ങാനും വിധിക്കപ്പെട്ട മനുഷ്യ ജീവനുകളാണ് ട്രാന്സ്ജെന്ഡറുകള്. വീടോ കുടുംബമോ ഇല്ലാത്ത ഇവര്‍ പകല്‍ പുറത്തിറങ്ങാതെ ചെലവഴിക്കുന്നത് ഏതെങ്കിലും ലോഡ്ജ് മുറിയില്‍ കിടന്നുറങ്ങിയാണ്. മനസുകൊണ്ടും, ശരീരംകൊണ്ടും യോഗ്യരെന്ന് നടിക്കുന്നവരെ പേടിച്ചാണ് പകല്‍ ഇവര്‍ പുറത്തിറങ്ങാത്തത്. ലോഡ്ജ് വാടകയ്ക്കും ഭക്ഷണത്തിനും കൂടി ആയിരം രൂപയെങ്കിലും ദിവസവും വേണം. എന്നാല്‍ രാത്രി പുറത്തിറങ്ങിയാല്‍ ആവശ്യക്കാര്‍ ഒരുപാടു പേരുണ്ടന്ന് അവരില്‍ പലരും സാക്ഷ്യപ്പെടുത്തുന്നു. ഭൂരിഭാഗവും വീടുവിട്ടിറങ്ങിയവരോ വീട്ടുകാര്‍ ഉപേക്ഷിച്ചവരോ ആണ്. അതുകൊണ്ട് തന്നെ സ്ഥിരവരുമാനമുള്ള ഒരു ജോലി കണ്ടെത്തുക എന്നത് ഇവര്‍ക്ക് സ്വപ്നങ്ങളില്‍ മാത്രം ഒതുങ്ങുന്നതാണ്. ഉപജീവനത്തിന് നല്ല തൊഴിലും മെച്ചപ്പെട്ട ജീവിത സാഹചര്യവും ഇവര്‍ക്ക് ഉറപ്പ് വരുത്താന്‍ സംസ്ഥാന സര്‍ക്കാരിനും ഉത്തരവാദിത്വമുണ്ട്. എന്നാൽ അതെല്ലാം പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക