ഇടുക്കി: ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക് ക്രമാതീതമായി വര്‍ധിച്ചതോടെ ചെറുതോണി ഡാമിലെ നാലാമത്തെ ഷട്ടറും തുറന്നു.
ഇപ്പോൾ ആറ് ലക്ഷം ലിറ്റര്‍ വെള്ളമാണ് ഒരു സെക്കന്റില്‍ ഡാമില്‍നിന്ന് പുറത്തേക്ക് ഒഴുക്കുന്നത്. ഇതോടെ ചെറുതോണിയിലും പെരിയാറിലേക്കുമുള്ള ജലമൊഴുക്കിന്റെ തോത് വന്‍തോതില്‍ കൂടി. ഇരുകരകളും കവിഞ്ഞൊഴുകുകയാണ്.
രണ്ട് മണിയോടെ സെക്കന്റില്‍ ആറ് ലക്ഷം ലിറ്റര്‍ വെള്ളം തുറവുന്നുവിടാനായിരുന്നു നേരത്തെയുണ്ടായ തീരുമാനം. എന്നാല്‍, ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കൂടിക്കൊണ്ടിരുന്നതിനാല്‍ നാലാമത്തെ ഷട്ടര്‍ 50 മിനുട്ട് നേരത്തെ ഉച്ചയ്ക്ക് 1.10 ഓടെ തുറക്കുകയായിരുന്നു.
ഡാമിലേക്ക് സെക്കന്റില്‍ ഏഴര ലക്ഷം ലിറ്റര്‍ വെള്ളമാണ് ഒഴുകിയെത്തുന്നത്. ഇതാണ് നാല് ഷട്ടറും തുറക്കുന്നതിലേക്ക് എത്തിയത്. ആവശ്യമെങ്കില്‍ അഞ്ചാമത്തെ ഷട്ടറും വൈകാതെ തുറക്കും.
രാവിലെ ചെറുതോണി അണക്കെട്ടിലെ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയെങ്കിലും ജലനിരപ്പ് ഉയരുകയായിരുന്നു. സെക്കന്റില്‍ മൂന്ന് ലക്ഷം ലിറ്റര്‍ വെള്ളമാണ് രാവിലെ പുറത്തേക്ക് വിട്ടത്.
ഉച്ചയ്ക്ക് 12 മണിക്ക് മൂന്ന് ഷട്ടറുകളും ഒരു മീറ്റര്‍ ഉയര്‍ത്തിയാണ് സെക്കന്റില്‍ മൂന്ന് ലക്ഷം ലിറ്റര്‍ പുറത്തേക്ക് ഒഴുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക