പത്തനാപുരം കോൺവെന്റിൽ സൂസൻ എന്ന കന്യാസ്ത്രീയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുയ സംഭവത്തിൽ ദുരൂഹതകളൊന്നുമില്ലെന്നവകാശപ്പെട്ട് കൊണ്ട് പൊലീസിന് മൊഴി നൽകിയിരിക്കുകയാണ് മഠം അന്തേവാസികൾ. സിസ്റ്റർ ആത്മഹത്യ ചെയ്തതാകാം എന്ന ഉറച്ച നിലപാടിലാണ് മഠം അധികൃതർ.
മുറിക്കുള്ളിൽ വച്ച് കൈമുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിട്ട് നടക്കാത്തതുകൊണ്ട് കിണറ്റിൽ പോയി ചാടിയതാകാം എന്നാണ് കിണറ്റിനു സമീപത്തും മുറിക്കുള്ളിലും കണ്ട ചോരപ്പാടുകളെക്കുറിച്ച് മഠത്തിലുള്ളവർ നൽകുന്ന വിശദീകരണം.
“ഗ്യാസിന്റെ ചികിത്സയ്ക്കായി സിസ്റ്റർ ഇന്നലെയും പരുമല ആശുപത്രിയിൽ പോയിരുന്നു. അവിടെ നിന്നും എൻഡോസ്കോപ്പിയും മറ്റ് പരിശോധനകളും കഴിഞ്ഞ ശേഷം പുഷ്പഗിരി ആശുപത്രിയിലെത്തി വിദഗ്ദ്ധ ചികിത്സ നേടിയതിന് ശേഷമാണ് സിസ്റ്റർ മഠത്തിൽ തിരിച്ചെത്തിയയത്. പരിശോധനകളിൽ കാര്യമായ കുഴപ്പം കണ്ടിരുന്നില്ല. ഇപ്പോഴും ഉറക്കമില്ലെന്ന് പരാതി പറഞ്ഞിരുന്ന സിസ്റ്ററെ ഗ്യാസിന്റെ അസ്വസ്ഥതയാകുമെന്ന് പറഞ്ഞ് മറ്റ് സിസ്റ്റർമാർ സമാധാനിപ്പിച്ചിരുന്നു. രാവിലെ പള്ളിയിൽ പ്രാർത്ഥനയ്ക്കെത്താതിരുന്നത് സുഖമില്ലാത്തതിനാലാകുമെന്ന് കരുതി അന്വേഷിച്ചില്ല. പ്രഭാത ഭക്ഷണം കഴിക്കാൻ എത്താതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കിണറിൽ നിന്നും മൃതദേഹം കണ്ടെടുത്തത്.” ; മഠത്തിലുള്ളവർ പറയുന്നു.
മരണത്തിൽ ദുരൂഹതകളൊന്നും കാണുന്നില്ലെന്നും അതുകൊണ്ടു തന്നെ മറിച്ചുള്ള പ്രചരണങ്ങളെയൊന്നും ഭയക്കുന്നില്ലെന്നും മഠം അധികാരികൾ അറിയിച്ചു.
കൊല്ലം പത്തനാപുരം ഓര്‍ത്തഡോക്സ് സഭ മൗണ്ട് താബോര്‍ ദയറാ കോണ്‍വെന്റിലെ സിസ്റ്റര്‍ സൂസന് മാത്യു(54)വിനെയാണ് ഇന്ന് രാവിലെ 9 മണിയോടെ കിണറ്റിനുള്ളിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്കൂളിലെ അദ്ധ്യാപികയായ ഇവര്‍ കൊല്ലം കല്ലട സ്വദേശിയാണ്. കോണ്‍വെന്റിനോട് ചേര്‍ന്ന കിണറിന് സമീപത്ത് രക്തപ്പാടുകളും ഉണ്ട്. സിസ്റ്ററെ അന്വേഷിക്കുന്നതിനിടയില്‍ സിസ്റ്റര്മാര് രക്തം കണ്ടു. തുടര്‍ന്ന് കിണറ്റില്‍ നോക്കിയപ്പോളാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ അറിയിച്ചു. പൊലീസും ഫയര്‍ഫോഴ്സും എത്തി പരിശോധിച്ചപ്പോളാണ് മൃതദേഹം സിസ്റ്റര്‍ സൂസന്റേതാണെന്ന് മനസിലായത്. പിന്നീട് കിണറിന്റെ സമീപത്ത് നടത്തിയ പരിശോധനയില്‍ കിണറിന്റെ തൂണിലും സമീപത്തും രക്തപ്പാടുകളും കണ്ടെത്തി. സിസ്റ്ററിന്റെ മുറിയില്‍ നിന്ന് കിണറ്റിലേക്കുള്ള വഴിയിലും രക്തപ്പാടുകളും വലിച്ചിഴച്ച പാടുകളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക