മാഞ്ചെസ്റ്റര്‍: ലോകകപ്പ് മത്സരത്തില്‍ അഫ്ഗാനിസ്താനെ 150 റണ്‍സിന് അട്ടിമറിച്ച് ഇംഗ്ലണ്ട്. 398 റൺസ് എന്ന വിജയലക്ഷ്യം പിന്തുടര്ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാന് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ലോകകപ്പിലെ അഫ്ഗാന്റെ അഞ്ചാം തോല്‍വിയാണിത്. ഇംഗ്ലണ്ടിന്റെ നാലാം ജയവും. ക്യാപ്റ്റന്‍ ഗുല്‍ബാദിന്‍ നയ്ബ് (37), റഹ്മത്ത് ഷാ (46), അഷ്ഗര് അഫ്ഗാന് (44) എന്നിവര്‍ അഫ്ഗാനിസ്താനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
അതേസമയം ഇംഗ്ലണ്ടിനായി ആദില്‍ റഷീദും ജോഫ്ര ആര്‍ച്ചറും മൂന്നു വിക്കറ്റ് വീഴ്ത്തി. മാര്‍ക്ക് വുഡ് രണ്ടു വിക്കറ്റെടുത്തു. നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സെടുത്തിരുന്നു.
സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ഓയിന്‍ മോര്ഗൻ 71 പന്തില്‍ നിന്ന് 17 സിക്സും നാലു ബൗണ്ടറിയുമടക്കം 148 റണ്‍സാണ് സ്വന്തമാക്കിയത്. ഏകദിനത്തിലെ ഒരു ഇന്നിങ്സില്‍ ഏറ്റവും കൂടുതല്‍ സിക്സറുകളെന്ന റെക്കോഡും ഇതോടെ മോര്‍ഗന്റെ പേരിലായി. 82 പന്തില്‍ നിന്ന് ഒരു സിക്സും അഞ്ചു ബൗണ്ടറികളുമടക്കം 88 റണ്‍സെടുത്ത ജോ റൂട്ട് 47-ാം ഓവറിലാണ് പുറത്തായത്. അവസാന നിമിഷം ഒമ്പതു പന്തില്‍ നിന്ന് 31 റണ്‍സെടുത്ത മോയിന്‍ അലിയാണ് ഇംഗ്ലണ്ട് സ്കോര്‍ 397-ല്‍ എത്തിച്ചത്. അഫ്ഗാന് നിരയിൽ റാഷിദ് ഖാന് സെഞ്ച്വറി നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക