പത്തനംതിട്ട: നിർദ്ദിഷ്ട ശബരിമല വിമാനത്താവളം ചെറുവളളിഎസ്റ്റേറ്റിൽ തന്നെ നിർമിക്കും. ഭൂമി ഏറ്റെടുക്കാൻ നിയമ മാർഗങ്ങൾ തേടാനും തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനമായി.
ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ സെക്ഷൻ 77 അനുസരിച്ച് കോടതിയിൽ നഷ്ടപരിഹാരത്തുക കെട്ടിവെച്ചാണ് ഭൂമി എറ്റെടുക്കുക.
ശബരിമല വിമാനത്താവളം നിർമിക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ വേഗത്തിലാക്കി. കെ പി യോഹന്നാനും സംസ്ഥാന സർക്കാരും ഉടമസ്ഥാവകാശത്തർക്കം നടക്കുന്ന ചെറുവള്ളി എസ്റ്റേറ്റിൽ തന്നെ വിമാനത്താവളം നിർമിക്കും.
2013ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ സെക്ഷൻ 77 അനുസരിച്ച് തർക്കത്തിൽപെട്ട ഭൂമിയും സർക്കാരിന് ഏറ്റെടുക്കാം. പകരം കോടതിയിൽ നഷ്ടപരിഹാരതുക കെട്ടിവച്ചാൽ മതി. റവന്യുവകുപ്പായിരിക്കും നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കുക.
നഷ്ടപരിഹാരം അടച്ച് ഭൂമി ഏറ്റെടുക്കാനുളള നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. പ്രദേശത്തെ ഭൂമിയുടെ വിപണി വില നോക്കിയാണ്നഷ്ടപരിഹാരത്തുക നിശ്ചയിക്കുക.
ഭൂമിയുടെ കാര്യത്തിൽ അന്തിമ തീരുമാനമാകാത്തതിനാൽ വിശദ പദ്ധതി റിപ്പോർട്ട്, പാരിസ്ഥിതികാഘാത പഠനം എന്നിവ ഇതുവരെനടത്തിയിട്ടില്ല. വിമാനത്താവള ഭൂമി നിശ്ചയിച്ചതോടെ ഇനി തുടർ നടപടികൾ വേഗത്തിലാകും.
അതേസമയം, ശബരിമലയിലേക്കുള്ള ഹെലികോപ്റ്റർ സർവീസ് ഈ മണ്ഡലകാലം മുതൽ പ്രവർത്തനം ആരംഭിക്കും.
ശബരി സർവീസ് എന്ന കമ്പനിയാണ് തീർത്ഥാടകർക്കായി ഹെലികോപ്റ്റർ സർവീസ് ഏർപ്പെടുത്തിയിരിക്കുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ശബരിമലയിലേക്കാണ് ഈ സർവീസ്.
കാലടിയിൽ നിന്ന് നിലയ്ക്കലേക്കും തിരിച്ചുമാണ് സർവീസുകൾ. ഇതോടെ 35 മിനിട്ടു കൊണ്ട് കാലടി-നിലക്കൽ യാത്ര പൂർത്തിയാക്കാനാവും
പ്രതികരിക്കാൻ ഇവിടെ എഴുതുക