തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വിധി ഇന്ന് അറിയാം. രാവിലെ എട്ട് മണിയ്ക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഒന്‍പതു മണിയോടെ ആദ്യ ഫലസൂചനകള്‍ അറിയാന്‍ സാധിക്കും.
പോസ്റ്റല്‍ വോട്ടുകളാകും ആദ്യം എണ്ണുക. പത്ത് മണിയോടെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ വ്യക്തമായ രൂപം ലഭ്യമാകും. വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണിക്കഴിഞ്ഞിട്ടാകും ഔദ്യോഗിക ഫലപ്രഖ്യാപനമെങ്കിലും അനൗദ്യോഗികമായി ഫലം ഉച്ചയോടെ അറിയാം. ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലവും ഇന്ന്.
എറണാകുളം, വട്ടിയൂര്‍ക്കാവ്, അരൂര്‍, കോന്നി, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളില്‍ തിങ്കളാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. പോളിംഗ് ശതമാനം കുറഞ്ഞ എറണാകുളം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ ഫലമാകും ആദ്യ പുറത്തുവരിക. വട്ടിയൂര്‍ക്കാവിലെ വോട്ടുകള്‍ പട്ടം സെന്റ്മേരീസ് എച്ച്എസ്എസിലും, കോന്നിയിലെ വോട്ടുകള്‍ എലിയറയ്ക്കല്‍ അമൃത വിഎച്ച്എസ്എസിലും ആണ് എണ്ണുക. അരൂരിലേത് ചേര്‍ത്തല എന്‍എസ്എസ് കോളേജിലും, എറണാകുളത്തേത് മഹാരാജാസ് കോളേജിലും എണ്ണും. മഞ്ചേശ്വരത്ത് പൈവളികേ നഗര്‍ ഗവ. ഹൈസ്കൂള്‍ ആണ് വോട്ടെണ്ണല്‍ കേന്ദ്രം. വിവി പാറ്റ് മെഷീനുകള്‍ എണ്ണുന്നത് സിസിടിവി നിരീക്ഷണത്തിലായിരിക്കും
കേരളം ഉള്‍പ്പെടെ 18 സംസ്ഥാനങ്ങളിലായി 51 നിയമസഭാ മണ്ഡലങ്ങളിലാണ് തിങ്കളാഴ്ച ഉപതിരഞ്ഞെടുപ്പ് നടന്നത്. ഒപ്പം, മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളും നടന്നു. മഹാരാഷ്ട്ര, ബീഹാര്‍ സംസ്ഥാനങ്ങളിലെ ഓരോ ലോക്സഭാ മണ്ഡലത്തിലും തിങ്കളാഴ്ച ആയിരുന്നു വോട്ടെടുപ്പ്. എല്ലായിടത്തെയും വോട്ടെണ്ണല്‍ ഇന്ന് നടക്കും.
മഴയെത്തുടര്‍ന്നു പോളിങ് ശതമാനം കുറഞ്ഞത് ആരെ തുണയ്ക്കുമെന്ന ആശങ്കയിലാണ് മുന്നണികള്‍. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ മൂന്ന് മുന്നണിങ്ങളേയും ഈ ഫലം സ്വാധീനിക്കും.
മഞ്ചേശ്വരം- 75.78%, എറണാകുളം- 57.9%, അരൂര്‍- 80.47%, കോന്നി- 70.07%, വട്ടിയൂര്‍ക്കാവ്- 62.66% എന്നിങ്ങനെയാണു പോളിങ്ങ് നിരക്ക്
ഉപതെരഞ്ഞെടുപ്പുകള്‍ പൊതുവേ ഭരണകക്ഷിക്ക് അനുകൂലമെന്ന അനുഭവവും എല്‍.ഡി.എഫിനു പ്രതീക്ഷ നല്കുന്നു. യൂഡിഎഫിന്റെ നാല് മണ്ഡലവും എല്‍ഡിഎഫിന്റെ ഒരു മണ്ഡലത്തിലുമാണ് മത്സരം. ഇതില്‍ രണ്ട് സീറ്റ് എല്‍ഡിഎഫ് പിടിക്കുമെന്നാണ് പ്രവചനം. യുഡിഎഫിന്റെ ഒരു സീറ്റ് സ്വന്തമാക്കാന്‍ കഴിഞ്ഞാല്‍ അത് ഇടത് മുന്നണിയ്ക്ക് ഗുണം ചെയ്യും.
വന്‍ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ നല്കിയ ആത്മവിശ്വാസത്തിലാണു മഹാരാഷ്ട്രയിലും ഹരിയാനയിലും ബി.ജെ.പി. നിയമസഭാ തെരഞ്ഞെടുപ്പുഫലം കാത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക