തിരുവനന്തപുരം : കോവിഡ് രോഗവ്യാപനം തിരിച്ചറിയാനുള്ള പരിശോധനാരീതികൾ മാറ്റുന്നു. ആന്റിബോഡി ടെസ്റ്റുകൾ കുറച്ച് ആന്റിജൻ, ക്ലിയ ടെസ്റ്റുകൾ വ്യാപിപ്പിക്കും. ആന്റിജൻ പരിശോധനകൾ തുടങ്ങി. രോഗസ്ഥിരീകരണത്തിന് ആർടി പിസിആർ ടെസ്റ്റ് തുടരും. സ്വകാര്യ ആശുപത്രികളിലും ലാബുകളിലും ട്രൂനാറ്റ്, എക്സ്പർട്ട് പരിശോധനകളും തുടരും.
സമ്പർക്കവ്യാപനം അറിയാനുള്ള സെന്റിനൽ സർവൈലൻസ് പരിശോധനയ്ക്ക് ആർടി പിസിആറിനു പകരം ആന്റിജൻ ടെസ്റ്റ് ഉപയോഗിക്കും. വിമാനത്താവളങ്ങളിൽ മടങ്ങിയെത്തുന്ന പ്രവാസികൾക്കായി ആന്റിബോഡി ടെസ്റ്റിനുശേഷം നടത്തുന്ന ആർടി പിസിആറിനു പകരവും ക്ലസ്റ്റർ പരിശോധനകളിൽ ക്ലിയയ്ക്കു പകരവും ആന്റിജൻ ടെസ്റ്റ് ഉപയോഗിക്കും.
സമൂഹവ്യാപനമുണ്ടോ എന്നറിയാനുള്ള സിറോ സർവൈലൻസിനു റാപ്പിഡ് ആന്റിബോഡി ടെസ്റ്റിനു പകരം ക്ലിയ ഉപയോഗിക്കും. രോഗസ്രോതസ്സ് കണ്ടെത്താനുള്ള എപ്പിഡെമിയോളജിക്കൽ പഠനത്തിന് ആർടി പിസിആറിനു പകരവും ക്ലിയ പരിശോധനയാകും നടത്തുക.
ആന്റിജൻ ടെസ്റ്റ്: സ്രവ പരിശോധനയിലൂടെ 30 മിനിറ്റിൽ ഫലം. ചെലവ് 450 രൂപ. എന്നാൽ കൃത്യത കുറവ്.
ക്ലിയ ടെസ്റ്റ്: എലിസ ടെസ്റ്റിന്റെ വകഭേദം. രക്തപരിശോധനയിലൂടെ ആന്റിബോഡി സാന്നിധ്യം അറിയാം. റാപ്പിഡ് ആന്റിബോഡി ടെസ്റ്റിൽ സ്ട്രിപ് പരിശോധനയാണെങ്കിൽ ക്ലിയ സാംപിൾ ലാബിലാണു പരിശോധിക്കുന്നത്. ചെലവ് ഏകദേശം 500 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക