കാക്കനാട്: ഇനി നിരീക്ഷണത്തിലുള്ള തടവുകാര്‍ക്ക് കുടുംബാംഗങ്ങളുമായി കണ്ടുകൊണ്ട് ആശയവിനിമയം നടത്താം. ജയിൽ വകുപ്പാണ് ഇതിനുള്ള സൗകര്യം ഒരുക്കിയത്. വിഡിയോ കാളിങ് മുഖേന സംസാരിക്കാനുള്ള സൗകര്യമാണ് അധികൃതര്‍ ഒരുക്കിയിട്ടുള്ളത്.
ഇനി മുതല്‍ ജയിൽ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ തടവുകാര്‍ക്ക് വീട്ടുകാരുമായി ഓണ്‍ലൈനിലൂടെ സംസാരിക്കാന്‍ കഴിയും. വിവിധ കേസുകളില്‍ പെട്ട് കോടതി റിമാന്‍ഡ് ചെയ്തവരെയും പരോള്‍ കഴിഞ്ഞ് മടങ്ങിയെത്തിയവരെയും പാര്‍പ്പിക്കുന്ന എറണാകുളത്തെ ബോസ്റ്റല്‍ സ്കൂളിലാണ് ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുള്ളത്.
വാട്ട്സ്ആപ്പ് വഴി വിഡിയോ കാള്‍ ചെയ്യാം. ഇതിനായുള്ള ടാബ്ലറ്റ് സിനിമ നടന് സാജു നവോദയ ബോസ്റ്റല്‍ സ്കൂള്‍ സൂപ്രണ്ട് വി.കെ. രാധാകൃഷ്ണന് കൈമാറി.
വിഡിയോ കാളിങ്ങിനായി ജയില്‍ വകുപ്പ് പുതിയ സിം കണക്ഷന് എടുത്തിട്ടുണ്ട്. നേരത്തേ തടവുകാരെ കുടുംബക്കാര്‍ക്ക് ജയിലിലെത്തി കാണാനും സംസാരിക്കാനും കഴിയുമായിരുന്നു. കോവിഡ് പശ്ചാത്തലത്തിലാണ് പുതിയ സംവിധാനം ഒരുക്കിയത്. ജില്ല ജയില്‍ സൂപ്രണ്ട് ഡോ. പി. വിജയന് സംവിധാനം ഉദ്ഘാടനം ചെയ്തു.
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍നിന്ന് നെഗറ്റിവ് സര്ട്ടിഫിക്കറ്റുകളുമായെത്തുന്ന തടവുകാരെ 14 ദിവസം സ്കൂളില്‍ പാര്‍പ്പിച്ച ശേഷമാണ് അതത് ജയിലുകളിലേക്ക് മാറ്റുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക