കേരളതീരങ്ങളില്‍ ക്ഷാമം നേരിട്ടിരുന്ന മത്തി ചെറിയ തോതില്‍ പ്രത്യക്ഷപ്പെടുന്നതായി റിപ്പോര്‍ട്ട്. കാലാവസ്ഥ അനുകൂലമായതോടെയാണ് മത്തി തീരത്തേക്ക് തിരിച്ചെത്തുന്നതെന്ന് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം(സി.എം.എഫ്.ആര്.ഐ) അറിയിച്ചു.
14-16 സെ.മി. വലിപ്പമാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഇവ പൂര്‍ണ പ്രത്യുല്പാദനത്തിന് സജ്ജമാകാന്‍ ഇനിയും മൂന്ന് മാസം വേണ്ടിവരുമെന്നാണ് ഗവേഷകസംഘത്തിന്റെ വിലയിരുത്തല്‍.
നിയമപ്രകാരം പിടിക്കാവുന്ന മത്തിയുടെ വലിപ്പം 10 സെ.മി ആണ്. നിലവിലെ സാഹചര്യം അനുസരിച്ച് ഇപ്പോള്‍ ലഭ്യമായ മത്തിയെ അധികം പിടിക്കാതിരിക്കുന്നതാണ് നല്ലതെന്ന് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ ഇ എം അബ്ദുസ്സമദ് പറഞ്ഞു.
കൂടാതെ മുട്ടയിടാന്‍ പാകമായ വലിയ മത്തികള്‍ കേരളതീരങ്ങളില്‍ കുറവാണെന്നും സി.എം.എഫ്.ആര്.ഐയുടെ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
ഇപ്പോള്‍ കാണുന്ന ചെറിയ മത്തികളെ പിടിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ മത്തിയുടെ തിരിച്ചുവരവ് പരമാവധി വേഗത്തിലാക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
ഈ നിര്‍ദേശം ഫിഷറീസ് മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് സി.എം.എഫ്.ആര്.ഐ ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന് അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക