കാട്ടാക്കട: കുറ്റിച്ചല്‍ ജംഗ്ഷനിലെ ജ്വല്ലറിയില്‍ ഉടമയുടെ മുഖത്ത് മുളകുപൊടി വിതറി ആറുപവന്‍ കവര്‍ന്ന് രക്ഷപ്പെട്ട പ്രതികളെ പൊലീസ് പിടികൂടി. മലയിന്‍കീഴ് വിഷ്ണുഭവനില്‍ വിഷ്ണു (22), ഭാര്യ ആന്‍ഷാ (24), മലയിന്‍കീഴ് മടത്തിങ്കര രമ്യ നിലയത്തില്‍ ഹരികൃഷ്ണന് (25), ഭാര്യ അനീഷ്യ (23) എന്നിവരാണ് പിടിയിലായത്. ഇവരോടൊപ്പം ഒരു കുഞ്ഞുമുണ്ടായിരുന്നു.
ഇന്നലെ രാത്രി 7.30ഓടെ കുറ്റിച്ചല്‍ ജംഗ്ഷനിലെ വൈഗാ ജ്വല്ലറിയിലാണ് സംഭവം. പ്രതികള്‍ ഇന്നലെ വൈകിട്ടോടെയാണ് ജ്വല്ലറിയിലെത്തിയത്. ആഭരണങ്ങളെടുത്തെങ്കിലും പണം തികയില്ലെന്ന് പറഞ്ഞ് തിരികെപ്പോയി. വീണ്ടുമെത്തിയ സംഘം ജ്വല്ലറിക്ക് സമീപം നിലയുറപ്പിച്ചു. കടയില്‍ ഉടമ സന്തോഷ് മാത്രമായതോടെ രണ്ടുപേര്‍ കുഞ്ഞുമായി അകത്തുകയറി. മൂന്നുപവന്റെ രണ്ട് സ്വര്‍ണമാല വാങ്ങിയതിന് പിന്നാലെ സന്തോഷിന്റെ മുഖത്ത് മുളകുപൊടിയെറിഞ്ഞശേഷം കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. കടയുടമ ബഹളം വച്ച് പുറത്തിറങ്ങിയതോടെയാണ് സംഭവം പ്രദേശവാസികള്‍ അറിയുന്നത്.
ഉടന്‍ തന്നെ മോഷണസംഘം വന്ന കാറിനെക്കുറിച്ചുള്ള വിവരം പൊലീസില്‍ അറിയിച്ചു. കുറ്റിച്ചലിലെത്തിയ കാട്ടാക്കട പൊലീസ് ഇവര്‍ സഞ്ചരിച്ച വാഹനത്തെക്കുറിച്ചുള്ള വിവരം മറ്റ് സ്റ്റേഷനുകളിലേക്കും കൈമാറി. മലയിന്‍കീഴിന് സമീപത്തെ സി.സി ടിവി ദൃശ്യം പരിശോധിച്ച് ബ്ലോക്ക് ഓഫീസിന് സമീപത്ത് നിന്നും ഒരുമണിക്കൂറിനുള്ളില്‍ മലയിന്‍കീഴ് പൊലീസാണ് പ്രതികളെ പിടികൂടിയത്. മോഷ്ടിച്ച ആഭരണങ്ങളും പൊലീസ് പിടിച്ചെടുത്തു. നെയ്യാര്‍ഡാം പൊലീസിന് പ്രതികളെ കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക