ജോലി സമയത്ത് നഴ്സിംഗ് ജീവനക്കാർ മലയാളം സംസാരിക്കരുതെന്ന സർക്കുലർ പിൻവലിച്ചതിൽ സന്തോഷമറിയിച്ച് നടി ശ്വേത മേനോൻ. മലയാളം ഒഴിവാക്കി ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷിൽ മാത്രം ആശയവിനിമയം നടത്താൻ നഴ്സിങ് സ്റ്റാഫിന് ദില്ലി സർക്കാർ ആശുപത്രി നൽകിയ സെർക്കുലർ നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും താരം പറയുന്നു.
ശ്വേതാ മേനോന്റെ വാക്കുകൾ:
“മലയാളം ഒഴിവാക്കി ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷിൽ മാത്രം ആശയവിനിമയം നടത്താൻ നഴ്സിങ് സ്റ്റാഫിന് ദില്ലി സർക്കാർ ആശുപത്രി നൽകിയ സെർക്കുലർ നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾക്ക് വിരുദ്ധമാണ്. ഈ കൊവിഡ് കാലഘട്ടത്തിൽ നമ്മെ സുരക്ഷിതരാക്കാൻ മലയാളി നഴ്സുമാരും ആരോഗ്യ പ്രവർത്തകരും ജീവൻ പണയപ്പെടുത്തിയാണ് പ്രവർത്തിക്കുന്നതെന്ന് നാം മറക്കരുത്.
അവരെ മാറ്റി നിർത്തുന്നതിന് പകരം അഭിനന്ദിക്കുകയാണ് വേണ്ടത്. രാജ്യത്തെ 29 സംസ്ഥാനങ്ങളിലും 7 കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരു ഇന്ത്യക്കാരനും ഏതെങ്കിലും രീതിയിലുള്ള ഭാഷാ വിവേചനം നേരിടരുത്. കാരണം നമ്മുടെ ശക്തി നാനാത്വത്തില്‍ ഏകത്വം എന്നതാണ്.
വിവാദപരമായ ആ സർക്കുലർ പിൻവലിച്ചതിൽ അതിയായ സന്തോഷമുണ്ട്. അതിനെതിരെ ശബ്ദമുയർത്തിയ എല്ലാവർക്കും ഇനിയും അത്തരത്തിലുള്ള പ്രശ്നങ്ങൾക്കെതിരെ പൊരുതാനുള്ള ശക്തിയുണ്ടാവട്ടെ.”
പ്രതികരിക്കാൻ ഇവിടെ എഴുതുക