മുഖ്യമന്ത്രി പിണറായി വിജയനെയും 18 മുൻ മന്ത്രിമാരെയും എതിർകക്ഷികൾ ആക്കി ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്ന് ആരോപിച്ച് ഫയൽ ചെയ്ത ഹർജി ലോകായുക്ത തള്ളി. മുഖ്യമന്ത്രിയ്ക്ക് ദുരിതാശ്വാസനിധിയിൽ നിന്നും പണം നൽകാൻ അധികാരമുണ്ടെന്ന് പറഞ്ഞ ലോകായുക്ത തുക 3 ലക്ഷത്തിന് മുകളിലാണെങ്കിൽ മാത്രം മന്ത്രിസഭയുടെ അംഗീകാരം മതിയെന്നും പറഞ്ഞു.
സംഭവം രാഷ്ട്രീയ തീരുമാനമാണ് എന്നതിനും അഴിമതിയും സ്വജനപക്ഷപാതവും നടത്തി എന്നതിനും തെളിവില്ലെന്ന് പറഞ്ഞ ലോകായുക്ത മുഖ്യമന്ത്രിയോ മന്ത്രിസഭയിലെ മറ്റ് അംഗങ്ങളോ വ്യക്തിപരമായ നേട്ടം ഉണ്ടാക്കിയതായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ല എന്നും പറഞ്ഞു.
തിരുവനന്തപുരം സ്വദേശിയായ ആർഎസ് ശശികുമാർ ആണ് 2018 സെപ്റ്റംബർ ഏഴിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്ന് ആരോപിച്ച് മുഖ്യമന്ത്രിയെയും 18 മന്ത്രിമാരെയും എതിർകക്ഷികൾ ആക്കി ഹർജി ഫയൽ ചെയ്തത്.
മന്ത്രിസഭാ തീരുമാനം ലോകായുക്തക്ക് പരിശോധിക്കാമോ, കേസ് നിലനിൽക്കുമോ എന്നീ കാര്യങ്ങളിൽ ലോകായുക്തയുടെ രണ്ടംഗ ഡിവിഷൻ ബെഞ്ചിൽ ഉണ്ടായ ഭിന്ന വിധിയെ തുടർന്ന് ഹർജിയിൽ തീരുമാനം എടുക്കുന്നതിനായി മാർച്ച് 31ന് മൂന്നംഗ ബഞ്ചിന് ലോകായുക്ത ഡിവിഷൻ ബെഞ്ച് വിട്ടത്.
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകയുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഇപ്പോൾ ഹർജിയിൽ വിധി പറഞ്ഞിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക