പത്തനംതിട്ട: മകരവിളക്കിന് ശബരിമലയില്‍ അവസാനഘട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. മകരജ്യോതി ദര്‍ശനത്തിനായി 10 വ്യൂ പോയിന്റുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
പാണ്ടിത്താവളം, വാട്ടര്‍ ടാങ്കിന് മുന്‍വശം, മരാമത്ത് കോംപ്ലക്സിന് മുന്‍വശത്തെ തട്ടുകള്‍, ബിഎസ്എന്‍എല്‍ ഓഫീസിന് വടക്കുഭാഗം, കൊപ്രാക്കളം, സന്നിധാനം തിരുമുറ്റം മുകള്‍ഭാഗവും താഴെയും, മാളികപ്പുറം ക്ഷേത്രപരിസരം, അപ്പാച്ചിമേട്, അന്നദാന മണ്ഡപത്തിന് മുന്‍വശം, ഇന്‍സിനറേറ്ററിനു മുന്‍വശം തുടങ്ങിയവയാണ് വ്യൂ പോയിന്റുകള്‍.
തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളും പൂര്‍ത്തിയാക്കി. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സൗജന്യ ഭക്ഷണവിതരണവും നടത്തും. പതിവായി നടത്തുന്ന അന്നദാനത്തിനുപുറമേയാണിത്. ചുക്കുവെള്ള വിതരണത്തിന് 66 പോയിന്റുകള്‍ സജ്ജമാക്കി.
മകരവിളക്കിന്റെ ഭാഗമായി തിങ്കളാഴ്ച സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍നിന്നായി 800 ബസുകള്‍ പമ്പയില്‍ എത്തിക്കും. മകരജ്യോതി ദര്‍ശനം കഴിഞ്ഞിറങ്ങുന്നവര്‍ക്കായി കൂടുതല്‍ ചെയിന്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.
അതേസമയം, മകര സംക്രമ നാളിൽ ശബരിമലയിൽ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുള്ള ഘോഷയാത്ര തുടരുകയാണ്. ഇന്നലെ അയിരൂർ പുതിയകാവ് ക്ഷേത്രത്തിലാണ് ഘോഷയാത്ര ഒന്നാം ദിനം സമാപിച്ചത്.
ഇന്ന് പുലർച്ചെ രണ്ടരയോടെ പുതിയ കാവ് ക്ഷേത്രത്തിൽ നിന്നും ഘോഷയാത്ര പുറപ്പെട്ടു. ഇന്ന് രാത്രി 9 മണിയോടെ ഘോഷയാത്ര ളാഹ ഫോറസ്റ്റ് ഗസ്റ്റ് ഹൗസിൽ എത്തും. ഇന്ന് ളാഹയിലാണ് വിശ്രമം.
നാളെ രാജാമ്പാറ, പ്ലാപ്പള്ളി, നാറാണംതോട്, നിലയ്ക്കൽ, അട്ടത്തോട് , വലിയാനവട്ടം, ചെറിയാനവട്ടം, നീലിമല, അപ്പാച്ചിമേട്, ശബരി പീഠം, ശരംകുത്തി വഴി 6 മണിയോടെ സന്നിധാനത്ത് തിരുവാഭരണ ഘോഷയാത്ര എത്തിച്ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക