കൊച്ചി: കുസാറ്റ് അപകടത്തിൽ സർവകലാശാലയുടെ വീഴ്ച വ്യക്തമാക്കി പൊലീസിന്റെ റിപ്പോർട്ട് പുറത്ത്. മതിയായ ആളുകളെ സുരക്ഷക്കായി ചുമതലപ്പെടുത്തിയില്ലെന്നും കൃത്യമായ പദ്ധതിയില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. സ്റ്റേഡിയം നിർമാണത്തിലെ അപാകതയും ദുരന്തത്തിന്റെ ആഴം കൂട്ടിയാതായി ചൂണ്ടിക്കാട്ടി.
കുസാറ്റിൽ ടെക്ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തിൽ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലെ വിവരങ്ങളാണ് തൃക്കാക്കര എസിപി ഹൈകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്.
80 സുരക്ഷാ ഉദ്യോഗസ്ഥരുണ്ടായിട്ടും രണ്ടുപേരെയാണ് ചുമതല ഏൽപ്പിച്ചത്. പൊലീസിനെ പരിപാടിയെ കുറിച്ച് അറിയിക്കാനും സംഘാടകർ തയ്യാറായില്ലെന്നും റിപ്പോർട്ടിലുണ്ട്.
കേസിൽ അന്വേഷണം തുടരുകയാണെന്നും മുൻപ്രിൻസിപ്പാൾ ഉൾപ്പെടെ മൂന്ന് പേരെ പ്രതിചേർത്തതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. കുസാറ്റ് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പട്ട് കെ.എസ്.യു സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
കൊച്ചിന് സാങ്കേതിക സർവകലാശാല ക്യാംപസില്‍ നവംബര്‍ 25ന് നടന്ന ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തില്‍ നാല് പേരാണ് മരിച്ചത്.
കുസാറ്റിലെ സ്കൂൾ ഓഫ് എൻജിനീയറിങ്ങ് സംഘടിപ്പിച്ച ‘ധിഷ്ണ 2023’ ടെക് ഫെസ്റ്റിന്റെ സമാപനത്തോടനുബന്ധിച്ച് ഓപൺ എയർ ഓഡിറ്റോറിയത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് മൂന്ന് വിദ്യാർഥികൾ ഉൾപ്പെടെ നാലു പേർ മരിച്ചത്.
ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ സംഗീതനിശ തുടങ്ങുന്നതിന് മുമ്പായിരുന്നു തിക്കും തിരക്കുമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക