വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് അടച്ചിട്ട എറണാകുളം മഹാരാജാസ് കോളേജ് വീണ്ടും തുറന്നു. ഒരിടവേളയ്ക്ക് ശേഷം വീണ്ടും കോളേജ് തുറന്നപ്പോൾ വളരെ കുറച്ച് വിദ്യാർത്ഥികൾ മാത്രമാണ് കോളേജിൽ എത്തിയത്.
കോളേജ് തുറന്നെങ്കിലും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി പി എ അബ്ദുൽ നാസറിനെ വെട്ടിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐയുടെ നേതൃത്വത്തിൽ കോളേജിൽ അനിശ്ചിതകാല സമര പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് മൂന്നാം വർഷ ചരിത്ര ബിരുദ വിദ്യാർത്ഥിയും കാസർകോട് മഞ്ചേശ്വരം സ്വദേശിയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ പി എ അബ്ദുൽ നാസർ കോളേജിൽ ഉണ്ടായ സംഘർഷത്തിനിടെ വെട്ടേൽക്കുന്നത്.
എസ്എഫ്ഐക്കാർ തങ്ങളുടെ നേതാക്കൾക്കെതിരെ ആക്രമണം അഴിച്ചു വിടുകയാണെന്ന് ആരോപിച്ച് കെഎസ് യുവും അബ്ദുൾ നാസറിന് വെട്ടിയതിനു പിന്നിൽ കെഎസ്യു, ഫ്രട്ടേണിറ്റി പ്രവർത്തകരാണെന്ന് ആരോപിച്ച് എസ്എഫ്ഐയും രംഗത്ത് വന്നിരുന്നു.
ഇവർ തമ്മിലുള്ള സംഘർഷം വർദ്ധിച്ച് വന്നതോടെ അനിശ്ചിതകാലത്തേക്ക് കോളേജ് അടച്ചിടാൻ തീരുമാനിക്കുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കോളേജ് പ്രത്യേക സമിതിക്ക് രൂപം നൽകുകയും ചെയ്തിരുന്നു. ഇരുവിഭാഗങ്ങളും പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക