വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. മൃതദേഹം പടമല സെൻ്റ് അൽഫൻസാ ദേവാലയ സെമിത്തേരിയിൽ സംസ്കരിച്ചു. അതിവൈകാരിക രംഗങ്ങൾക്കാണ് ദേവാലയ അങ്കണം സാക്ഷ്യം വഹിച്ചത്.
വീട്ടിലെ പൊതുദർശനം പൂർത്തിയാക്കി മൂന്നുമണിയോടെയാണ് വിലാപ യാത്ര സെൻ്റ് അൽഫോൻസ ദേവാലയത്തിലേക്ക് തിരിച്ചത്. വൻജനാവലി പ്രിയപ്പെട്ട അജീഷിനെ അനുഗമിച്ചു. ദേവാലയ അങ്കണത്തിലും നിരവധിപേർ കാത്തു നിന്നു. മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
അതേസമയം, അജീഷിന്റെ കുടുംബത്തിന് സാമ്പത്തിക സഹായവുമായി മാനന്തവാടി രൂപത സാമൂഹ്യ സേവന വിഭാഗം. പത്ത് ലക്ഷം രൂപയാണ് കുടുംബത്തിന് സാമൂഹ്യ സേവന വിഭാഗം നൽക്കുക.
മാനന്തവാടി രൂപതയുടെ പ്രവര്‍ത്തങ്ങള്‍ക്കു നേതൃത്വം നല്കുന്ന വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും ബയോവിന്‍ അഗ്രോ റിസേര്‍ച്ചും ചേർന്നാണ് സാമ്പത്തിക സഹായം നൽകുന്നത്. അജീഷിന്റെ രണ്ട് കുട്ടികളുടെയും പേരിൽ അഞ്ചുലക്ഷം രൂപ വീതം ഫിക്സഡ് ഡിപ്പോസിറ്റ് ഇടാനാണ് സാമൂഹ്യ സേവന വിഭാഗത്തിന്റെ തീരുമാനം.
ഇന്നലെ രാവിലെയാണ് ട്രാക്ടർ ഡ്രൈവറും കർഷകനുമായ പടമല പനച്ചിയിൽ സ്വദേശി അജീഷ് കൊല്ലപ്പെട്ടത്. രാവിലെ 7.30 ഓടെയാണ് സംഭവം നടന്നത്. രാവിലെ പണിക്കാരെ കൂട്ടാൻ പോയ അജീഷിന്റെ അടുത്തേക്ക് ആന പാഞ്ഞ് എത്തുകയായിരുന്നു. ആനയെ കണ്ട് അജീഷ് ഓടാൻ ശ്രമിച്ചെങ്കിലും മതില് പൊളിച്ചെത്തിയ ആന അജീഷിനെ ആക്രമിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക