വയനാട്: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ സംഘം ഇന്ന് വയനാട്ടിൽ. മന്ത്രിമാരായ കെ രാജൻ, എം.ബി രാജേഷ്, എ.കെ ശശീന്ദ്രൻ എന്നിവരാണ് ജില്ലയിൽ എത്തുന്നത്.
രാവിലെ 10 മണിക്ക് സുൽത്താൻബത്തേരി മുനിസിപ്പൽ ഹാളിൽ സർവകക്ഷി യോഗം ചേരും. ഉദ്യോഗസ്ഥരുമായും മന്ത്രിമാർ കൂടിക്കാഴ്ച നടത്തും. വന്യജീവി ആക്രമണത്തിനിരയായവരുടെ കുടുംബാംഗങ്ങളെ മന്ത്രിതല സംഘം സന്ദർശിച്ചേക്കും.
വന്യജീവി ആക്രമണം തുടർച്ചയായ പശ്ചാത്തലത്തിൽ യുഡിഎഫിന്റെ രാപ്പകൽ സമരവും ഇന്ന് നടക്കും. രാവിലെ 10 മണിക്ക് കളക്ടറേറ്റിന് മുന്നിൽ കെ മുരളീധരൻ എംപി സമരം ഉദ്ഘാടനം ചെയ്യും.
മന്ത്രിമാർക്കെതിരെ പരസ്യ പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. അതേസമയം, പുൽപ്പള്ളിയിലെ സംഘർഷവുമായി ബന്ധപ്പെട്ട് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. വരും ദിവസങ്ങളിൽ അറസ്റ്റുകൾ ഉണ്ടാകും.
അതേസമയം, വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്ന വീണ്ടും ജനവാസ മേഖലയിൽ. കമ്പനിപ്പുഴ കടന്നാണ് ആന പെരിക്കല്ലൂരിൽ എത്തിയത്. ആന ജനവാസ മേഖലയിലേക്ക് തിരിച്ചെത്തിയതോടെ മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ വനംവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കി.
ആനയെ മയക്കുവെടിവെച്ച് പിടികൂടാന്‍ വനംവകുപ്പ് തയ്യാറായി നില്‍ക്കുകയാണ്. ആനയെവിടെയെന്ന് കൃത്യമായി സ്പോട്ട് ചെയ്താല്‍ മാത്രമെ വനംവകുപ്പിന് തുടര്‍ നടപടികള്‍ സ്വീകരിക്കാനാകൂ.
ആന ജനവാസ മേഖലയായതിനാല്‍ ദൗത്യം വളരെ ദുഷ്കരമായിരിക്കും. കഴിഞ്ഞ രണ്ട് ദിവസമായി കർണാടക വനമേഖലയിലായിരുന്നു ആന ഉണ്ടായിരുന്നത്. ആന വീണ്ടും കേരള അതിർത്തിയിൽ പ്രവേശിച്ചിരിക്കുകയാണ്.
ബേലൂർ മോഴ പെരിക്കല്ലൂരിൽ ഉണ്ടെന്നാണ് വനം വകുപ്പ് നൽകുന്ന വിവരം. കമ്പനിപ്പുഴ നീന്തി കടന്നാണ് ആന പെരിക്കല്ലൂരിൽ എത്തിയത്. ബൈരക്കുപ്പ ഭാഗത്തെ ഒരു തെങ്ങിൻ തോപ്പിലാണ് ആന തമ്പടിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക