മസ്ക്കറ്റ്: ഒമാനിൽ കനത്ത മഴ തുടരുന്നതിനാൽ നാളെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്തെ പൊതു-സ്വകാര്യ സ്കൂളുകൾക്ക് അവധി ബാധകമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ദോഫാർ, അൽ വുസ്ത ഒഴികെയുള്ള എല്ലാ ഗവർണറേറ്റുകളിലെയും സ്കുളുകൾക്ക് ബുധനാഴ്ച അവധിയായിരിക്കുമെന്നാണ് മന്ത്രാലയം അറിയിച്ചത്.
കഴിഞ്ഞ ദിവസവും ശക്തമായ മഴയെ തുടർന്ന് ഇതേ ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ, വിദേശ സ്കൂളുകൾക്ക് അവധി നൽകിയിരുന്നു. അതേസമയം, മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 18 ആയി ഉയർന്നിരുന്നു. ഒരു വിദ്യാർത്ഥി ഉൾപ്പടെ നാല് പേരുടെ മൃതദേഹങ്ങളായിരുന്നു ഇന്നലെ കണ്ടെത്തിയത്. മൃതദേഹങ്ങൾ നോർത്ത് അൽ ഷർഖിയ ഗവർണറേറ്റിൽ നിന്നാണ് കണ്ടെത്തിയത്. ഇവിടെ രക്ഷാപ്രവർത്തനത്തിന് കനത്ത മഴയും കൊടുങ്കാറ്റും കാര്യമായ തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നു.
അതേസമയം, അയൽരാജ്യമായ അബുദബിയിലും ശക്തമായ മഴയെ തുടർന്ന് രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. റോഡുകൾ വെള്ളത്തിനടിയിൽപ്പെട്ടു. ഫ്ലാറ്റുകളിൽ ഉൾപ്പെടെ വെള്ളം കയറി, ഓഫീസുകളുടെ പ്രവർത്തനത്തെ ബാധിച്ചു. പൊതുഗതാഗത സർവീസുകളും തടസപ്പെട്ടു. നാളെ വരെ 70 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്ന് മുന്നറിയിപ്പുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക