ദില്ലി/ശ്രീനഗര്‍: കശ്മീരിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് അനിയന്ത്രിതമായി ടിക്കറ്റ് നിരക്ക് കൂട്ടരുതെന്ന് വിമാനക്കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം.
തുടർന്ന് എയര്‍ ഇന്ത്യ പുതിയ ടിക്കറ്റ് നിരക്ക് പരിധി പ്രഖ്യാപിച്ചു. ആക്രമണ സാധ്യത മുന്‍കൂട്ടി കണ്ട് എല്ലാ തീര്‍ഥാടകരോടും ടൂറിസ്റ്റുകളോടും കശ്മീര്‍ വിടാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു.
ഇതോടെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ വന്‍ തിരക്കായി. വിമാന കമ്പനികള്‍ അവസരം മുതലെടുത്ത് ടിക്കറ്റ് നിരക്ക് ശനിയാഴ്ച ഉയര്‍ത്തിയിരുന്നു. 10000ത്തില്‍ താഴെ നിരക്കില്‍ ടിക്കറ്റ് കിട്ടാനില്ല എന്നതായിരുന്നു അവസ്ഥ.
ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടത്. നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അനിയന്ത്രിതമായി ടിക്കറ്റ് നിരക്ക് കൂട്ടരുത് എന്ന സര്‍ക്കാര്‍ നിര്‍ദേശിച്ചു.
തുടര്‍ന്നാണ് ഓഗസ്റ്റ് 15വരെ ശ്രീനഗറിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് നിരക്ക് 9500 രൂപയായി നിശ്ചയിച്ചത്. തൊട്ടുപിന്നാലെ വീണ്ടും കുറച്ചു. ശ്രീനഗറില്‍ നിന്ന് ദില്ലിയിലേക്ക് 6715 രൂപയും തിരിച്ച് 6899 രൂപയുമാണ് പുതിയ നിരക്ക്.
മറ്റു വിമാനകമ്പനികളും നിരക്ക് കുറയ്ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. നേരത്തെ സ്വകാര്യ കമ്പനികൾ 22000 രൂപ വരെ ഈടാക്കിയിരുന്നു.
അതേസമയം, കശ്മീരിലേക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ ഉടന്‍ പുറപ്പെടുമെന്ന് വിവരം. ദിവസങ്ങള്‍ക്കിടെ 38000 സൈനികരെ അധികമായി വിന്യസിച്ച ശേഷമാണ് ആഭ്യന്തര മന്ത്രിയും കശ്മീരിലേക്ക് വരുന്നത്.
ജമ്മു സന്ദര്‍ശിച്ച അദ്ദേഹം താഴ്വരയിലും സന്ദര്‍ശനം നടത്തും. അമര്‍നാഥ് തീര്‍ഥാടകരോട് ഉടന്‍ മടങ്ങാന്‍ സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ആക്രമണ സാധ്യതയുണ്ടെന്ന തോന്നലുണ്ടാക്കിയത്.
തീര്‍ഥാടകര്‍, ടൂറിസ്റ്റുകള്‍ എന്നിവരോടും വിദേശികളോടും കശ്മീര്‍ വിടാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിരുന്നു. കശ്മീര്‍ സന്ദര്‍ശിക്കരുതെന്ന് ചില വിദേശരാജ്യങ്ങള്‍ അവരുടെ പൗരന്മാര്ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
അതിര്‍ത്തിയില്‍ പാകിസ്താനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരുമായി സൈന്യം വെടിവയ്പ്പു നടത്തി. സാഹചര്യങ്ങള്‍ ഇങ്ങനെയിരിക്കെയാണ് അമിത് ഷാ എത്തുന്നത്. കേന്ദ്രസര്‍ക്കാര്‍ അനവാശ്യമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ആരോപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക