കോവിഡും മഴയും ഒരുമിച്ചുള്ള ഈ മഴക്കാലത്ത്, പകർച്ചവ്യാധികൾക്കെതിരെ കൂടുതൽ ജാഗ്രത പാലിക്കണമെന്നു ആരോഗ്യവകുപ്പ്.
ശരിയായി അണുനശീകരണം നടത്തി 20 മിനിറ്റ് തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുന്നത് മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ ജലജന്യ രോഗങ്ങൾ തടയാൻ സഹായിക്കും. തിളപ്പിച്ച വെള്ളത്തിൽ പച്ചവെള്ളം ചേർത്ത് ഉപയോഗിക്കരുത്. ആഴ്ചയിൽ 2 തവണ വീതം 2 മാസത്തേക്ക് എങ്കിലും കിണറുകൾ ക്ലോറിനേറ്റ് ചെയ്യുക. ആഹാര സാധനങ്ങൾ ഈച്ച കടക്കാതെ മൂടി സൂക്ഷിക്കണം.
പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക. നനഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കുക. വെള്ളം കെട്ടി നിൽക്കാനുള്ള സാഹചര്യം ഒഴിവാക്കി ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കുക. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിച്ചാൽ രോഗം തടയാമെന്നും അധികൃതർ പറഞ്ഞു.
പ്രളയത്തെ തുടർന്നുണ്ടാകുന്ന പകർച്ച വ്യാധികളിൽ ഏറ്റവും പ്രധാനമാണ് എലിപ്പനി. കെട്ടിനിൽക്കുന്ന മഴ വെള്ളത്തിൽ ഇറങ്ങുന്നവർക്കും മലിനജലവുമായി സമ്പർക്കത്തിൽ വരുന്നവർക്കുമാണ് എലിപ്പനി ഉണ്ടാകുന്നതിന് സാധ്യതയേറെ. ഏതു പനിയും എലിപ്പനി ആകാമെന്നതിനാൽ പനി വന്നാൽ സ്വയം ചികിത്സ പാടില്ല. ആരംഭത്തിൽത്തന്നെ എലിപ്പനിയാണെന്ന് കണ്ടെത്തി ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്.
മലിനജല സമ്പർക്കം കഴിയുന്നത്ര ഒഴിവാക്കുക, മലിനജലത്തിൽ ഇറങ്ങുന്ന എല്ലാവരും വേണ്ടത്ര മുൻകരുതലുകൾ സ്വീകരിക്കണം. കയ്യുറകൾ, ഗംബൂട്ടുകൾ എന്നിവ ഉപയോഗിക്കുക. ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരും രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നവരും ആരോഗ്യ വകുപ്പിന്റെ നിർദേശമനുസരിച്ച് എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ കഴിക്കണം. എല്ലാ സർക്കാർ ആശുപത്രികളിലും എലിപ്പനിക്കെതിരായ സൗജന്യ ചികിത്സ ലഭ്യമാണ്.
പനി, പേശിവേദന (കാൽവണ്ണയിലെ പേശികളിൽ), തലവേദന, നടുവേദന, വയറുവേദന, ഛർദി, കണ്ണു ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ശരിയായ ചികിത്സ നൽകുകയാണെങ്കിൽ പൂർണമായും ഭേദമാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക