കണ്ണൂർ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച ദിവസത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിലും പരീക്ഷ. എൽ.എൽ.ബി എട്ടാം സെമസ്റ്റർ പരീക്ഷയാണ് ഏപ്രിൽ 12നു നിശ്ചയിച്ചിട്ടുള്ളത്. ഏപ്രിൽ പതിനൊന്നിന് പെരുന്നാളായാൽ വലിയ ബുദ്ധിമുട്ടിലാകുമെന്ന് വിദ്യാർഥികൾ പറയുന്നു.
2014-15, 26-20 ബാച്ചുകളുടെ എട്ടാം സെമസ്റ്റര്‍ ക്രിമിനൽ പ്രൊസീജിയര്‍, കമ്പനി ലോ എന്നീ വിഷയങ്ങളുടെ പരീക്ഷയാണ് ഏപ്രിൽ 12 ന് നിശ്ചയിച്ചിരിക്കുന്നത്. ഏപ്രില്‍ പതിനൊന്നിനാണ് പെരുന്നാള്‍ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ന് മാസപ്പിറവി കണ്ടില്ലെങ്കില്‍ പതിനൊന്നിനാകും പെരുന്നാള്‍.അങ്ങനെയെങ്കിൽ പെരുന്നാള്‍ ദിവസം കഴിഞ്ഞുള്ള ദിവസമായിരിക്കും പരീക്ഷ. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാര്‍ഥികളെയാകും ഇത് സാരമായി ബാധിക്കുന്നത്.
പെരുന്നാളിനോടനുബന്ധിച്ച ദിവസങ്ങളില്‍ പരീക്ഷ നടത്തുന്നത് സർക്കാര്‍ ഉത്തരവിന്റെ ലംഘനമാണ്. നേരത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയും പെരുന്നാള്‍ ദിവസം പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നു.
എന്നാൽ പെരുന്നാള്‍ ദിനത്തോട് ചേര്‍ന്നുള്ള ദിവസം പരീക്ഷ നടത്താനുള്ള തീരുമാനം കാലിക്കറ്റ് സര്‍വകലാശാല പിൻവലിച്ചു. 10,11 ദിവസങ്ങളിലെ പരീക്ഷകൾ മാറ്റിവെച്ചതായി സർവകലാശാല ഉത്തരവിറക്കി. പെരുന്നാൾ 11 ആം തീയതിയാണെങ്കിൽ 12 ന് പരീക്ഷ നടത്തില്ല. തുടർന്നും സർക്കാർ അധിയുള്ള ദിവസത്തിന് തലേന്നും തൊട്ടടുത്ത ദിവസവും പരീക്ഷ നടത്തില്ലെന്നും ഉത്തരവിൽ പറയുന്നു.
പരീക്ഷാ തീയതി മാറ്റണമെന്ന വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ആവശ്യം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. പെരുന്നാൾ അവധി ദിനങ്ങളിൽ പരീക്ഷ നടത്തുന്നതിനെതിരെ എംഎസ്എഫ് ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധം കനത്തതോടെയാണ് തിയ്യതികൾ മാറ്റാനുള്ള തീരുമാനത്തിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക